തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, നഗരസഭ കൗണ്സിലുകൾ എന്നിവ 21ന് രാവിലെ 10നും കോർപറേഷനുകളിൽ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനു ശേഷമുള്ള നടപടികളെ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളായി. സംസ്ഥാനത്തെ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ ആദ്യ അംഗത്തിനെ അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾ സത്യപ്രതിജ്ഞ ചെയ്യിക്കണം. കോർപറേഷനുകളെ സംബന്ധിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടർമാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ അംഗത്തെ നാമനിർദേശം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥൻ കണ്ടെത്തി, അംഗത്തെ നിശ്ചയിക്കപ്പെട്ട രീതിയിൽ പ്രതിജ്ഞ എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഹാജരാകാൻ രേഖാമൂലം നിർദ്ദേശിക്കണം.
പഞ്ചായത്തുകളിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റൻഡ് ഡവലപ്മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളും അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർമാരുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടത്.
തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിജ്ഞാ ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനുള്ള മേൽനോട്ടം ജില്ലാ കളക്ടർമാർക്കായിരിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും നിശ്ചയിച്ചിട്ടുള്ള തീയതിയിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിജ്ഞയെടുക്കൽ ചടങ്ങിന് സംബന്ധിക്കണമെന്നാവശ്യപ്പെട്ട് രേഖാമൂലം അറിയിപ്പ് നൽകണം. തദ്ദേശ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം