കൊച്ചി: അഭയ കേസിൽ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും. സിബിഐ കോടതി ജഡ്ജി കെ.സനൽകുമാറാണ് കേസിൽ വിധി പറഞ്ഞത്.
28 വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. 1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത്ത് കോണ്‍വെന്റിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസിൽ സിബിഐ വരുന്നത്.
സംഭവം നടന്ന് 16 വർഷങ്ങൾക്ക് ശേഷം തുടങ്ങിയ സിബിഐ അന്വേഷണത്തിലാണ് ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. സിബിഐ കുറ്റപത്രത്തിൽ പ്രതി ചേർത്തിരുന്ന കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്‍പു തന്നെ ജീവനൊടുക്കിയിരുന്നു.
കേസ് അട്ടിമറിച്ചുവെന്ന് സിബിഐ കണ്ടെത്തിയ ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്പി സാമുവൽ, ക്രൈംബ്രാഞ്ച് മുൻ എസ്പി കെ.ടി. മൈക്കിൾ എന്നിവരെയും പ്രതി ചേർത്തിരുന്നു. സാമുവൽ പിന്നീട് മരിച്ചു. ഫാ.ജോസ് പുതൃക്കയിൽ, കെ.ടി.മൈക്കളിൾ എന്നിവർ സമർപ്പിച്ച വിടുതൽ ഹർജി പരിഗണിച്ച് ഇരുവരെയും കോടതി പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. ഇതിൽ എട്ട് പേർ കൂറുമാറി. അഭയ മരിച്ച ദിവസം പുലർച്ചെ കോണ്‍വെന്റിൽ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്ന് മൂന്നാം സാക്ഷി രാജു മൊഴി നൽകിയിരുന്നു.