കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പൊലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പൊലീസും ചേവായൂർ പൊലീസും നേരത്തെ രജിസ്റ്റർ ചെയ്തവയാണ്.
യുവതിയും അമ്മയും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവർക്ക് സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. മറ്റ് പ്രതികൾ പിടിയിലായത് മുതൽ ഇയാൾ ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയവരിൽ ഇന്ത്യേഷ് കുമാറും ഉൾപ്പെടുന്നു. ഇന്ത്യേഷും ഗോപീഷും ചേർന്നാണ് സ്‌കൂട്ടറിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത്.
മുൻപ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാർ. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.