മുട്ടത്തറ: കൊട്ടും കുരവയുമായി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയുളള മുട്ടത്തറയിലെ ഫ്‌ളാറ്റുകള്‍ വെള്ളിയാഴ്ച അടച്ചുപൂട്ടി. എട്ട് ഫ്‌ളാറ്റുകളുടെ താമസക്കാരില്‍ നിന്നും ഫിഷറീസ് വകുപ്പ് താക്കോല്‍ തിരികെ വാങ്ങി. കിടപ്പാടവും ഭൂമിയും കടലാക്രമണത്തില്‍ നഷ്ടപ്പെട്ട്, നാലുവര്‍ഷമായി സ്‌കൂള്‍ വരാന്തയില്‍ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വീണ്ടും ദുരിതത്തിലായി.
ഫ്‌ളാറ്റുകളിലേക്കുള്ള കുടിവെള്ളം, വൈദ്യുതി കണക്ഷനുകളുടെ പണി പൂര്‍ത്തിയായില്ലെന്നും ട്രാന്‍സ്ഫോര്‍മര്‍ തകരാറിലാണെന്നും പറഞ്ഞാണ് ഫിഷറീസ് അധികൃതര്‍ താക്കോല്‍ തിരികെ വാങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പ്രളയകാലത്ത് പലവട്ടം ആവശ്യപ്പെട്ടിട്ടും, പണിതീര്‍ന്നില്ലെന്ന കാരണം പറഞ്ഞ് താത്കാലികമായി കയറിക്കിടക്കാന്‍ പോലും അധികൃതര്‍ അനുവദിച്ചിരുന്നില്ല. മുഴുവന്‍ പണികളും തീര്‍ത്തശേഷമേ ഫ്‌ളാറ്റ് കൈമാറൂ എന്ന നിലപാടിലായിരുന്നു അധികൃതര്‍.
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ നിര്‍മ്മിക്കുന്ന ഭവനസമുച്ചയങ്ങളില്‍ ആദ്യത്തേതാണ് തിരുവനന്തപുരം മുട്ടത്തറയിലേത്. കടലാക്രമണം കാരണം കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് മൂന്നര ഏക്കറിലാണ് റെക്കാര്‍ഡ് സമയം കൊണ്ട് ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കിയത്. എട്ട് ഫ്‌ളാറ്റുകള്‍ വീതമുള്ള 24 ബ്ലോക്കുകളാണ് പൂര്‍ത്തിയായത്. 192 കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കാനാവും. ഓരോ യൂണിറ്റിലും താഴെയും മുകളിലുമായി നാലു ഭവനങ്ങള്‍ വീതമാണ് നിര്‍മ്മിച്ചത്.