കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം

0
6

പറവൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുപ്പത്തിയൊന്‍പതുകാരിക്ക് ജീവപര്യന്തം. കാക്കനാട് സ്വദേശി സജിതയെ എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് ശിക്ഷിച്ചത്. 2011 ല്‍ ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിലാണ് വിധി.
ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ബന്ധുക്കളോട് പോള്‍ വര്‍ഗീസ് തൂങ്ങി മരിച്ചുവെന്ന് അറിയിച്ചു.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ തൂങ്ങിമരണമല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സജിത പിടിയിലായത്. കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സജിതയുടെ കുറ്റസമ്മതം.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും നിര്‍ണായകമായി.യു.കെ യില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി ഫോണിലൂടെയാണ് സജിത സൗഹൃദത്തിലായത്.കേസില്‍ ഇയാളെ രണ്ടാം പ്രതി ആക്കിയെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
എന്നാല്‍, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി.തുടര്‍ന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here