നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്നു തുടങ്ങും; എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശം

0
4

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം സിബിഐ കോടതിയില്‍ ഇന്ന് തുടങ്ങും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി നടപടി.

കേസിലെ മുഴുവന്‍ പ്രതികളോടും ഇന്നത്തെ വിചാരണയില്‍ ഹാജരാകാന്‍ സിബിഐ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ ഹാജരാകുമെങ്കിലും നടന്‍ ദീലീപ് ഹാജരായേക്കില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണകോടതിക്ക് നല്‍കിയ നിര്‍ദ്ദേശം.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിചാരണ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യം സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here