ആലുവ: മാർക്കറ്റ് റോഡിലെ ലിമ ജ്വല്ലറിയിൽ നിന്നും മാല മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ്അറസ്റ്റ് ചെയ്തു. ചാവക്കാട് വെങ്കിടങ്ങ് പുഴങ്ങര കുന്നംപള്ളിയിൽ മുഹമ്മദ് റാഫി (28), തൃശൂർ മരോട്ടിച്ചാൽ വള്ളൂർ, തെക്കയിൽ ഷിജോ (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13 ന് ആണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ ജ്വല്ലറിയിൽ പ്രവേശിച്ച മുഹമ്മദ് റാഫി ഒരു പവന്റെ സ്വർണ്ണമാലയും, താലിയും ആവശ്യപ്പെടുകയായിരുന്നു. ആഭരണം നോക്കാനെന്ന രീതിയിൽ കയ്യിലെടുത്ത ശേഷം ഓടി പുറത്തേക്കിറങ്ങി സ്റ്റാർട്ട് ചെയ്ത് നിർത്തിയ കാറിൽ കയറി രക്ഷപ്പെട്ടു.
ഷിജോയാണ് വാഹനം ഓടിച്ചത്. തുടർന്ന് ആഭരണം പ്രതിയുടെ ഭാര്യയുടെ കൈവശം കൊടുത്ത് വിട്ട് മാള പുത്തൻചിറയിലെ ഒരു സ്ഥാപനത്തിൽ പണയം വച്ചു. ഇത് പോലീസ് കണ്ടെടുത്തു.എസ്.പി. യുടെ നേതൃത്വത്തിൽ പോലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.27 കിലോഗ്രാം കഞ്ചാവുമായി ഷിജോയെ നേരത്തെ തൃശ്ശൂരിൽ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. ഡി വൈ എസ് പി സിനോജ് റ്റി.എസ്, എസ് എച്ച് ഒ രാജേഷ്.പി.എസ്, എസ് ഐ വിനോദ്.ആർ, ഖദീജ.എം.എം, എ എസ് ഐ മാരായ ജൂഡ്.വി.എ, പ്രതാപൻ.പി.കെ, സോജി.കെ.വി, ബിനോജ് ഗോപാലകൃഷ്ണൻ,.എസ് സി പി ഒ നിയസ് സി പി ഒ മാരായ ഷബിൻ.റ്റി.എ, അൻസാൽ.എ.എച്ച്, സജിത്ത്.എസ് ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.