1820ൽജനിച്ച്ആധുനികആരോഗ്യപരിചരണരംഗത്ത് ലോകപ്രശസ്തയായി തീര്‍ന്ന ഫ്ലോറന്‍സ് നൈനറ്റിന്‍ഗെയിലിന്‍റെ സ്മരണയിലാണ് ലോകം അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. ആശുപത്രികളിലിന്ന് നഴ്സുമാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കുന്ന ചടങ്ങുകള്‍ നടക്കും.
ലോകം മുഴുവന്‍ കൊറോണയോട് പോരടിക്കുമ്പോള്‍ ലോകത്താകമാനം ആയിരക്കണക്കിന് നഴ്സുമാരാണ് തങ്ങളുടെ ദൗത്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ നല്‍കേണ്ടിവന്നത്. ഇസ്രയേലിലെ ഷെല്ലാക്രമണത്തില്‍ ജീവന്‍പൊലിയേണ്ടിവന്ന ഇടുക്കി സ്വദേശി സൗമ്യയും ഏറ്റവും ഒടുവില്‍ മലയാളക്കരയുടെ വിങ്ങലായി മാറിയിരിക്കുന്നു. ആഗോള കണക്കുകളനുസരിച്ച് 34 രാജ്യങ്ങളിലായി 16 ലക്ഷം നഴ്സുമാര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ വരെ കൊറോണ ബാധിച്ചെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ഇന്നത്തെ അവസ്ഥയില്‍ രോഗീപരിചരണങ്ങള്‍ക്കായി 60 ലക്ഷം നഴ്സുമാരുടെ കുറവുണ്ടെന്നാണ് ലോകാരോഗ്യസംഘടന അറിയിക്കുന്നത്.
കേരളത്തിലെ നിരവധി പകര്‍ച്ചവ്യാധികളുടെ വ്യാപന സമയത്ത് അക്ഷീണം പ്രയത്നിക്കുന്ന നഴ്സുമാരുടെ ജീവത്യാഗങ്ങളും ഈ സമയം ആരോഗ്യരംഗത്തുള്ളവര്‍ ഓര്‍ക്കുകയാണ്. കാലങ്ങളായി കടുത്ത അവഗണന നേരിടേണ്ടിവരികയും സ്വകാര്യ സ്ഥാപനങ്ങളില്‍ തുച്ഛമായ വേതനത്തില്‍ ജോലിയെടുക്കേണ്ടി വന്നവരും നിരന്തരം പോരാട്ടം നടത്തിയാണ് ഭേദപ്പെട്ട പ്രതിഫലം വാങ്ങിയെടുത്തുകൊണ്ടിരിക്കുന്നത്.
പല സ്വകാര്യ സ്ഥാപനങ്ങളും തൊഴിലിടത്തെ തന്ത്രങ്ങളിലൂടെ മാനേജ്മെന്‍റുകളുടെ തെറ്റായ നയങ്ങളിലൂടേയും നഴ്സുമാരുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ചുകാണുമ്പോഴും രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ എല്ലാ ബുദ്ധിമുട്ടുകളും സ്വയംസഹിക്കുന്നവരായി ആരോഗ്യരംഗത്തെ മാലാഖമാര്‍ മാറുകയാണ്