പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ജൂലായ് മൂന്ന് തിങ്കളാഴ്ച. പമ്പയാറ്റിൽ നടക്കുന്നചമ്പക്കുളം വള്ളംകളിയോടെ കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കും. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്തമായി നാനൂറോളം വര്‍ഷം പഴക്കമുള്ള ജലമേളയാണിത്. വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജലത്തിലൂടെയുള്ള വര്‍ണാഭമായ ഘോഷയാത്രയും വള്ളംകളിയുടെ ഭാഗമായുണ്ടാവും. നിറപ്പകിട്ടാര്‍ന്ന രൂപങ്ങളും നിശ്ചലദൃശ്യങ്ങളും വഹിക്കുന്ന വള്ളങ്ങളും, വള്ളത്തില്‍ കെട്ടിയുണ്ടാക്കിയ പ്രതലത്തില്‍ നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നവരും ദൃശ്യവിരുന്നാകും. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം വിവിധ ഘട്ടങ്ങളിലായി നടക്കും.
ഓണക്കാലത്തിന്റെ വരവറിയിച്ച് കേരളത്തിന്റെ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്ന മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. ആദ്യകാലത്ത് മൂലക്കാഴ്ച എന്നാണ് ഈ വള്ളംകളി അറിയപ്പെട്ടിരുന്നത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഈ വള്ളംകളി.