ആലുവ:സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് ഫാറൂഖ് മലയിൽ അശ്വിൻ (25), മേപ്പയൂർ എരഞ്ഞിക്കൽ അതുൽ (33) എന്നിവരെയാണ് എറണാകുളം റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം പിടികൂടിയത്.

ആലുവ സ്വദേശിയായ 62 കാരന് തട്ടിപ്പിലൂടെ നഷ്ടമായത് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ്. മൊബൈൽ ഫോണിന്‍റെ സിം നാല് മണിക്കൂറിനുള്ളിൽ കട്ടാകുമെന്ന സന്ദേശം വന്നതായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ഈ നമ്പറിന്‍റെ ഉടമയുടെ പേരിൽ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ടെന്നും സംഘം ധരിപ്പിച്ചു. ആധാർ വിവരങ്ങൾ വച്ചാണ് സിം എടുത്തിട്ടുള്ളത്, ഈ നമ്പർ ഓൺലൈൻ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. കൂടാതെ മുമ്പൈയ് പോലീസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത 245 എ.ടി.എം കാർഡുകളിൽ ആലുവ സ്വദേശിയുടെ ആധാർ ലിങ്ക് ചെയ്ത ഒരു എ ടി എം കാർഡ് ഉണ്ടെന്നും സംഘം ധരിപ്പിച്ചു. ഇതിന്‍റെ പേരിൽ സുപ്രീം കോടതി രണ്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ തട്ടിപ്പിനിരയായ ആൾ ഭയന്നു. കോടതിയുമായി ബന്ധമുള്ള ആളെന്ന വ്യാജേന ഒരാൾ സ്കൈപ്പ് വഴി സംസാരിക്കുകയും, കുറേ വ്യാജ നോട്ടീസുകളും, പേപ്പറുകളും കാണിക്കുകയും ചെയ്തു. കേസ് ഫ്രീസ് ചെയ്യുന്നതിന് പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് തിരികെ ലഭിക്കുമെന്നും പറഞ്ഞു. ഇങ്ങനെയാണ് 6 പ്രാവശ്യമായി 5 അക്കൗണ്ടുകളിലേക്ക് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ നൽകിയത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പാണെന്ന് മനസിലാക്കിയ 63 കാരൻ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകി. എസ് പി യുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് രണ്ട് പേരെ പിടികൂടിയത്. വൻ തട്ടിപ്പ് സംഘമാണ് ഇതിന്‍റെ പിന്നിൽ. നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അശ്വിന്‍റെ പേരിലുള്ള അക്കൗണ്ടിന്‍റെ പൂർണ്ണ നിയന്ത്രണം പതിനയ്യായിരം രൂപയ്ക്ക് തട്ടിപ്പ് സംഘത്തിന് കൈമാറുകയായിരുന്നു. ഇതിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. ആലുവ സ്വദേശി പണം നൽകിയ അഞ്ച് അക്കൗണ്ടുകളിലൊന്ന് അതുലിന്‍റെതാണ്.

ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ആർ.അജിത്ത്കുമാർ, എ.എസ്.ഐ ആർ.ഡെൽജിത്ത്, സിനിയർ സി പി ഒ മാരായ വികാസ് മണി, പി.എസ്.ഐനീഷ്, ജെറി കുര്യാക്കോസ്, ഉണ്ണികൃഷ്ണൻ, രാഹുൽ.കെ.ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പല രൂപത്തിൽ പണമാവശ്യപ്പെട്ട് വരുന്ന ഒൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് എസ്.പി വൈഭവ് സക്സേന മുന്നറിയിപ്പു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here