കൊച്ചി: പറവൂർചേന്ദമംഗലം കവലയിൽ പൈലിംഗ് വാഹനം നിയന്ത്രണം വിട്ട് കാറിലും, സൈക്കിളിലും ഇടിച്ച ശേഷം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചു കയറി ഒരു മരണം രണ്ടു പേർക്ക് പരിക്ക്. കടകളും തകർന്നു.
പറവൂരിലെ പ്രമുഖ ദിനപത്ര ഏജൻ്റായ നന്ദി കുളങ്ങര കുറുപ്പത്തറ സോമൻ(72) ആണ് മരിച്ചത് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വാണിയക്കാട് വീട്ടിൽ നിന്നും പത്രക്കെട്ടുകൾ എടുത്ത് വിതരണത്തിനായി പറവൂരിലേക്ക് വരും വഴി ചേന്ദമംഗലം കവലയിൽ വെച്ചാണ് അപകടം.
പറവൂർ ഭാഗത്തുനിന്നും വരികയായിരുന്ന പൈലിങ് വാഹനം ഇടതു വശത്തുനിന്നും കടന്നുവന്ന കാറിലിടിച്ചു. ശേഷം നിയന്ത്രണം വിട്ട് കിഴക്കുഭാഗത്തുനിന്നും സൈക്കിളിൽ വരികയായിരുന്ന സോമനെ ഇടിച്ച ശേഷം വലതു വശത്തെ കെട്ടിടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പഴക്കമേറെയുള്ള രണ്ടു നിലകളുള്ള കല്ലുങ്കൽ ബിൽഡിങ് തകർന്നു. ഗുരുതരമായി പരിക്കേറ്റ സോമൻ അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാൻ ചേന്ദമംഗലം റോഡിലൂടെ കവലയിലെത്തിയ കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ എടവിലങ്ങ് ചിറ്റേഴത്ത് മോഹൻകുമാറിനെ ( 20) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ മൊബൈൽ പൈലിങ് വാഹനത്തിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വാഹനത്തിന്റെ ക്യാമ്പിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.