പ്രളയമേല്‍പിച്ച ആഘാതത്തില്‍ നിന്നും തിരിച്ചുകയറുന്ന വയനാടന്‍ ടൂറിസം

0
21

കല്‍പ്പറ്റ: പ്രളയമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നു വയനാടന്‍ ടൂറിസം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ വര്‍ധിക്കുകയാണ്. കുറുവാ ദ്വീപില്‍ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാല്‍വെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ഒരുദിവസം ദ്വീപില്‍ പ്രവേശിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ 31,612 സഞ്ചാരികള്‍ പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപ ഡിടിപിസിക്ക് ലഭിച്ചു. 99,815 സഞ്ചാരികള്‍ പൂക്കോട് സന്ദര്‍ശിച്ചതു വഴി 3,31,362 രൂപ വരുമാനം ലഭിച്ചു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ 2,17,640 രൂപയാണ് നവംബര്‍ 30 വരെയുള്ള വരുമാനം. 10,765 പേര്‍ ഇക്കാലയളവില്‍ മ്യൂസിയം സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹയില്‍ 59,729 സഞ്ചാരികളെത്തി. ഇതുവഴി 18,00,230 രൂപ ഡിടിപിസിക്ക് ലഭിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടം കാണാനും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. നവംബര്‍ 30 വരെ 16,362 സഞ്ചാരികള്‍ ഇവിടെയെത്തിയതു വഴി 6,33,180 രൂപയാണ് വരുമാനം. മികച്ച അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായി വികസിക്കുന്ന കര്‍ലാട് തടാക പരിസരം ആഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. 8,992 സഞ്ചാരികള്‍ കഴിഞ്ഞ മാസം വരെ ഇവിടെയെത്തി. 5,29,170 രൂപ വരുമാനം ലഭിച്ചു.

2107-2018 സാമ്പത്തിക വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ എത്തിയവരുടെ കണക്ക് (ടൂറിസം കേന്ദ്രം, എത്തിയ സഞ്ചാരികള്‍, വരുമാനം എന്നീ ക്രമത്തില്‍): പൂക്കോട്- 8,80,666- 2,82,78,540, ഹെറിറ്റേജ് മ്യൂസിയം- 1,01,839- 4,51,430, എടയ്ക്കല്‍ ഗുഹ- 4,08,884- 1,27,50,500, കുറുവാദ്വീപ്- 1,03,331- 31,01,310, കാന്തന്‍പാറ വെള്ളച്ചാട്ടം- 4,59,18-18,09,120, കാര്‍ലാട് തടാകം- 75,408, 56,02,890. മുന്‍ വര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറുമ്പാലക്കോട്ടയില്‍ റവന്യൂ-കൈയേറ്റ ഭൂമികള്‍ വേര്‍തിരിക്കാനുള്ള സര്‍വേ പുരോഗമിക്കുകയാണ്. കോട്ടത്തറ, അഞ്ചുകുന്ന് വില്ലേജുകളിലായി കിടക്കുന്ന കുറുമ്പാലക്കോട്ടയില്‍, കോട്ടത്തറ മേഖലയിലെ സര്‍വേ നടപടി പൂര്‍ത്തിയായി. പ്രളയത്തില്‍ നാശനഷ്ടം നേരിട്ട ടൂറിസം കേന്ദ്രങ്ങളുടെ പുനരുദ്ധാരണം ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കും. റോഡുകളുടെ പുനരുദ്ധാരണം കൂടി പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം വികസനത്തിന്റെ ഭാഗമായാണ് വയനാട് മൂന്നാം തവണയും രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് വേദിയാവുന്നത്.

ജില്ലയെ എംടിബിയുടെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. പ്രളയശേഷം വയനാട് തിരിച്ചുവരുന്നുവെന്നു ലോകത്തെ അറിയിക്കാന്‍ കൂടി ചാംപ്യന്‍ഷിപ്പിന് കഴിയും. ഇതുവഴി വിദേശസഞ്ചാരികളുടെ സ്ഥിരം സാന്നിധ്യമാണ് വയനാട് പ്രതീക്ഷിക്കുന്നതെന്നും ടൂറിസം അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here