അമ്പായത്തോട്ടില്‍ തോക്കുമായെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

0
6

കണ്ണൂര്‍: തോക്കുക്കളുമായി കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെത്തിയ മാവോയിസ്റ്റ് സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പായത്തോട്ടിലെത്തിയതെന്നാണ് വിവരം. മാവോയിസ്റ്റ് അംഗങ്ങളായ രാമു, കവിത, കീര്‍ത്തി എന്നിവരും അമ്പായത്തോട്ടിലെത്തിയ സംഘത്തില്‍ ഉണ്ടെന്നാണ് വിവരം.

തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂര്‍ അമ്പായത്തോട് ടൗണിലെത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്നെത്തിയ ഇവര്‍ അവിടേക്കു തന്നെ മടങ്ങി. മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വിതരണം ചെയ്തു.

കടയില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റര്‍ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്.

കടയില്‍ നിന്നും അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോള്‍ കുറച്ചു പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളത്തിലാണ് ഇവര്‍ സംസാരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാധനങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പുമായാണ് ഇവര്‍ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങള്‍ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നല്‍കി.

ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്.

നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയില്‍ ആയുധധാരികളായ ഒമ്പതംഗ മാവോയിസ്റ്റ് സംഘമെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേര്‍ സ്ത്രീകളായിരുന്നു. പോസ്റ്ററുകള്‍ പതിച്ചതിനൊപ്പം ഇവര്‍ ലഘുലേഖകള്‍ പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here