കൊച്ചി: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമി ഇടപാടില്‍ അതിരൂപതയ്ക്ക് പിഴ ചുമത്തി. ആദായ നികുതി വകുപ്പ് മൂന്ന് കോടി രൂപയാണ് പിഴ ചുമത്തിയത് . 51 ലക്ഷം രൂപ സഭ ആദ്യഘട്ടമായി പിഴ അടച്ചു . ഇന്നലെയാണ് അതിരൂപത പിഴ അടച്ചത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
2015ല്‍ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള 3 ഏക്കര്‍ ഭൂമി സെന്റിന് 9ലക്ഷത്തി അയ്യാരം രൂപ എന്ന നിരത്തില്‍ 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്‌ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റെന്നും അന്വഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
സഭയ്ക്ക് ഭൂമി വിറ്റതിലൂടെ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല.സഭയുടെ സമിതികളില്‍ ആലോചിക്കാതെ നടത്തിയ ഈ വില്‍പ്പന കര്‍ദ്ദിനാളിന്റെ നേതൃത്വത്തിലായിരുന്നു. സംഭവം വിവാദമായതോടെ 4 കോടി രൂപ കൂടി ഇടനിലക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.കര്‍ദ്ദിനാള്‍ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വര്‍ഗ്ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത്. ഇതോടെയാണ് വൈദികര്‍ കൂട്ടത്തോടെ കര്‍ദ്ദിനാളിനെതിരെ രംഗത്ത് വന്നിരുന്നു. അതിരൂപതയില്‍ ഭരണ പ്രതിസന്ധിവരെ സംജാതമായതോടെ വത്തിക്കാന്‍ നേരിട്ട് ഇടപെടുകയും എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് പുതിയ അഡിമിനിസ്‌ട്രേറ്ററെ നിയോഗിച്ച സാഹചര്യമുണ്ടായിരുന്നു.