ആലുവ:കണ്ടെയ്ൻമെൻറ് സോണുകൾ പോലീസ് നിരീക്ഷണത്തിൽ.എറണാകുളം റൂറൽ ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. 73 കണ്ടയിൻമെന്റ് സോണുകളാണ് റൂറൽ ജില്ലയിലുള്ളത്. സോണിലേക്കുള്ള വഴികളെല്ലാം അടച്ചു കെട്ടി പോലിസ് പിക്കറ്റ് ഏർപ്പെടുത്തി. ആലുവ നഗരത്തിലേയ്ക്ക് വാഹനങ്ങൾ അനുവദിക്കുന്നില്ല. കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുള്ള മറ്റ് പ്രദേശങ്ങളും പോലിസ് നിയന്ത്രണത്തിലാണ്. ശക്തമായ പരിശോധനയാണ് ഈ ഭാഗങ്ങളിൽ നടക്കുന്നത്. നൂറ്റമ്പതോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സോണുകളിൽ വിന്യസിച്ചിരിക്കുന്നത്. പോലിസ് വോളൻറിയേഴ്സിൻറെ സേവനവും ഇവിടെയുണ്ട്. ജില്ലയിൽ 400 ൽ ഏറെ വോളൻറിയേഴ്സിനേയാണ് സ്റ്റേഷനുകളിൽ നിയോഗിച്ചിട്ടുള്ളത്. ലോക് ഡൗൺ നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എസ്.പി.പറഞ്ഞു. ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട് റൂറൽ ജില്ലയിൽ 41 കേസുകൾ രജിസ്റ്റർ ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു. 9 വാഹനങ്ങൾ കണ്ടു കെട്ടി. മാസ്ക്ക് ധരിക്കാത്തതിന് 80 പേർക്കെതിരെ കേസെടുത്തു.