കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെയും ,സന്ദീപിൻ്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതികളെ അടുത്ത മാസം 11 വരെ റിമാൻറ് ചെയ്തു.
അഭിഭാഷകന്‍ മുഖേന സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
എൻ.ഐ.എയുടെ കസ്റ്റഡിയിൽ കസ്റ്റംസ് ചോദ്യം ചെയ്തത് മാനസിക സമ്മർദ്ദത്തിന് കാരണമായെന്നും മക്കളെ കാണാൻ അനുമതി നൽകണമെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
അഡീഷണൽ സോളിസിറ്റർ ജനറലിന് ഹാജരാകാനുള്ള സാവകാശം എൻ.ഐ.എ തേടിയതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്
കോടതിയിൽ വെച്ച് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് എൻഐഎ കോടതി അനുമതി നൽകിയില്ല. ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താമെന്നും കോടതി നിർദ്ദേശിച്ചു. .