കൊച്ചി: പാലാരിവട്ടം പാലം പൊളിച്ച് പണിയാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. പാലം പണിയുടെ മേല്‍നോട്ട ചുമതല ഇ. ശ്രീധരന് നല്‍കും. പാലം പണി ഒന്‍പത് മാസത്തിന് ഉള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഇക്കാര്യത്തെക്കുറിച്ച് ശ്രീധരനുമായി ഉടന്‍ തന്നെ സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘ഒരു കൂട്ടം റിട്ടയേര്‍ഡ് എന്‍ജിനീയര്‍മാരും സ്വകാര്യ എന്‍ജിനീയര്‍മാരും ചേര്‍ന്ന് എറണാകുളത്ത് അവിശുദ്ധ ബന്ധമുണ്ട്. നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്നത് ഇവരുടെ പതിവായിരിക്കുകയാണ്. അവരാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. സ്വാഭാവികമായി പാലം നിര്‍മ്മിച്ച ആര്‍ഡിഎക്സ് അവരുടെ നിലനില്‍പ്പിനായി പെറ്റീഷനുമായി മുന്നോട്ടുപോയി. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരോടൊപ്പം ഇവരും കൂടി ചേര്‍ന്നിട്ടാണ് വാദിച്ചത്. അന്ന് സിംഗിള്‍ ബെഞ്ച് ഇത് ചെയ്തില്ലായിരുന്നെങ്കില്‍ ശ്രീധരന് പാലം പണി പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മതിയായിരുന്നു. എറണാകുളത്ത് പൊതു നിര്‍മ്മിതികളെ എതിര്‍ക്കുന്ന ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വാസ്തവത്തില്‍ ഇക്കാര്യം വിജിലന്‍സോ, ക്രൈംബ്രാഞ്ചോ അന്വേഷിക്കേണ്ടതാണ്’- സുധാകരന് പറഞ്ഞു.
സുപ്രീംകോടതി വിധി സാങ്കേതികപരമായും ഭരണപരമായും തികച്ചും ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ കേരള സർക്കാരിന് അനുമതി നൽകിക്കൊണ്ട് ജസ്റ്റീസ് ആർ എഫ് നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാരിന് എത്രെയും വേഗം പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് കടക്കാമെന്നും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.
പാലത്തിന്റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയാറാക്കിയ റിപ്പോര്‍ട്ട് ഉള്‍പ്പടെ ഹാജരാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.