ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ വരുന്ന ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വഴി റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ പയറുവര്‍ഗങ്ങൾ വകമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. സിവില്‍ സപ്ലൈസ് ഡയറക്ടറോടും, സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറോടുമാണ് കമ്മിഷന്‍ ചെയര്‍മാന്‍ കെവി മോഹന്‍കുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പദ്ധതിയില്‍ ലഭ്യമായ കടലയും പയറുമാണ് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. കേരളത്തിലെ 38.36 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ കടലയോ പയറോ കിട്ടാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ ഇവരില്‍ പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് നവംബര്‍ മാസത്തിലെ വിഹിതം ഇനിയും കിട്ടാനുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കിറ്റില്‍ കടലയും പയറും തികയാതെ വന്നതോടെയാണ് കേന്ദ്രത്തിന്റെ സൗജന്യ കിറ്റില്‍ നിന്നും ഈ രണ്ട് സാധനങ്ങള്‍ വകമാറ്റിയത്. അതോടെ കേന്ദ്രപദ്ധതിയിലെ വിതരണം പലയിടങ്ങളിലും താറുമാറായി. നവംബറില്‍ വിതരണം ചെയ്യേണ്ട വസ്തുക്കള്‍ ജനുവരിയായിട്ടും മിക്കയിടങ്ങളിലും ലഭ്യമായിട്ടില്ല.

എ.എ.വൈ. (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുടമകള്‍ക്കാണ് കോവിഡുകാലത്ത് കേന്ദ്രം പയറുവര്‍ഗങ്ങള്‍ അനുവദിച്ചത്. പ്രതിമാസം ഒരു കിലോ പയറോ കടലയോ നല്‍കുമെന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. നവംബര്‍ വരെയായിരുന്നു ഈ പദ്ധതി ഉണ്ടായിരുന്നത്. ഓരോ മാസത്തെയും വിഹിതം മുന്‍കൂറായി കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയിരുന്നു. ഇതാണ് സംസ്ഥാനം ഇപ്പോള്‍ തങ്ങളുടെ കിറ്റിലേക്ക് വകമാറ്റിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ കുടിശ്ശിക തീര്‍ത്ത് വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ജനുവരിയില്‍ തന്നെ കുടിശ്ശികതീര്‍ത്ത് വിതരണം ചെയ്യാന്‍ പൊതുവിതരണവകുപ്പ്  നിര്‍ദേശം നല്‍കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here