തൃശൂർ: കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ്(61) അന്തരിച്ചു കോവിഡനന്തര രോഗങ്ങളുമായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്, സന്ദീപ്.
വേലായുധൻ-താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ.വി വിജയദാസ് ജനിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന് എലപ്പുള്ളിയിലെ വീട്ടിലെത്തിക്കും. എട്ടുമുതൽ ഒന്പതുവരെ വീടിനടുത്തുള്ള എലപ്പുള്ളി ജിയുപി സ്കൂളിലും ഒന്പതുമുതൽ പത്തുവരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വയ്ക്കും. 11നു ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കും.
കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചുവരികയാണ് വിജയദാസ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. റബ്കോ ഡയറക്ടർ ബോർഡ് അംഗവുമാണ്.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. സംസ്ഥാനത്തിനു തന്നെ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ് പ്രസിഡന്റായിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്. മിച്ചഭൂമിസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മികച്ച സഹകാരികൂടിയാണ്.
ദീർഘകാലം സിപിഎം എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായി. തുടർന്ന് പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു. 1987ൽ എലപ്പുള്ളി പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തേനാരി ക്ഷീരോത്പാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.
മികച്ച കർഷകൻ കൂടിയായ വിജയദാസ് കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് കാണിച്ചു.