ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദ കമ്പനിയായ ഇഎംസിസിയുമായി കരാര്‍ നിലനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം നിലനില്‍ക്കുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളങ്ങള്‍ മാറ്റി പറയുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇഎംസിസിക്ക് സ്ഥലം അനുവദിച്ചതും നിലനില്‍ക്കുന്നുണ്ട്. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശലപൂര്‍വമാണ്. പള്ളിപ്പുറത്തെ നാലേക്കര്‍ സ്ഥലം തിരികെ വാങ്ങിയില്ല. ഏത് സമയത്തും പദ്ധതി പുനരുജ്ജീവിപ്പിച്ചേക്കാമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളത്തിലെ കടല്‍ വില്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്നും ചെന്നിത്തല. വ്യവസായ വകുപ്പിന്റെ ധാരണാ പത്രവും റദ്ദാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്. മത്സ്യത്തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മു ന്നോട്ട് പോകും. തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ മേഴ്‌സിക്കുട്ടിയമ്മയെന്നും ചെന്നിത്തല.
അതേസമയം ഇഎംസിസിയുമായുള്ള കരാര്‍ നഗ്നമായ അഴിമതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ചും സര്‍ക്കാര്‍ ഇഎംസിസിയുമായി സഹകരിച്ച് മുന്നോട്ട് പോയി. കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി നാല് മാസത്തിന് ശേഷമാണ് കരാര്‍ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയുള്ള വെട്ടിപ്പെന്നും മുരളീധരന്‍. കേരളത്തിന്റെ സമുദ്ര തീരങ്ങളെ അമേരിക്കയ്ക്ക് വില്‍ക്കാനുള്ള നീക്കമാണിതെന്നും ആരോപണം.