കോൽക്കത്ത: സർവസന്നാഹങ്ങളുമായി എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പയറ്റിയിട്ടും പശ്ചിമ ബംഗളിൽ മമത ബാനർജിയുടെ തേരോട്ടത്തെ പ്രതിരോധിക്കാൻ കഴിയാതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടിറങ്ങി കാടിളക്കിയുള്ള പ്രചാരണം നടത്തിയ സംസ്ഥാനമാണ് ബംഗാൾ.
ഏതുവിധേനയും തൃണമൂലിനെ തളയ്ക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിനായി അഞ്ചു വർഷമായി ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു ബിജെപി നേതൃത്വം. വളരെ നേരത്തെ തന്നെ ഇതിനായി മമത ബാനർജിയെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബംഗാളിലെ തെരഞ്ഞെടുപ്പ് തന്നെ എട്ടു ഘട്ടങ്ങളാക്കി നടത്താൻ തന്നെ തീരുമാനിച്ചത്.
ബിജെപിയുടെ ദേശീയ നേതാക്കൾക്ക് ബംഗാളിന്റെ എല്ലാ മേഖലകളിലും സജീവപ്രചാരണം നടത്താനുള്ള സൗകര്യത്തിനാണ് ബംഗാളിൽ എട്ടു തവണയായി വോട്ടെടുപ്പ് നടത്തുന്നതെന്ന് മറ്റു കക്ഷികൾ ആരോപിച്ചിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും വൻ ജനസഞ്ചയത്തെക്കൂട്ടി റാലികളും സമ്മേളനങ്ങളും നടത്തിയതും വിമർശന വിധേയമായി.
എന്തു റിസ്കും എടുത്താലും ബംഗാൾ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബിജെപി വിമർശനങ്ങളൊന്നും വകവച്ചില്ല. കോവിഡ് ശക്തമായതോടെ അവസാനത്തെ മൂന്നു ഘട്ടങ്ങളെങ്കിലും ഒരുമിച്ചു നടത്തണമെന്ന ആവശ്യവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചില്ല. എങ്കിലും ബിജെപി നേതാക്കളുടെ എല്ലാ ശ്രമത്തെയും മമതയുടെ വ്യക്തിപ്രഭാവംകൊണ്ടു തൃണമൂൽ കോൺഗ്രസ് മറികടന്നു എന്ന സൂചനയാണ് ബംഗാളിൽനിന്നു പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്.
2016ൽ 210 സീറ്റ് നേടി വ്യക്തമായ ആധിപത്യത്തോടെയാണ് മമത ബംഗാളിന്റെ അധികാരം പിടിച്ചത്. 71.5 ശതമാനം വോട്ടും മമത പിടിച്ചിരുന്നു. അതിനു തുല്യമായ പ്രകടനം മമത വീണ്ടും ഒരു സീറ്റ് കൂട്ടി 2 11 സീറ്റിൽ മുൻപന്തിയിൽ തുടരുകയാണ്
അതേസമയം, കഴിഞ്ഞ തവണ 77 സീറ്റുകളും 26.2 ശതമാനം വോട്ടും നേടിയ ഇടതു സഖ്യം ഇത്തവണ തകർന്നടിഞ്ഞ്ഞ് 2 സീറ്റായി. ആ സ്ഥാനത്തേക്കു ബിജെപി 79 സീറ്റിൽ പിടിച്ചുകയറി മൂന്നു സീറ്റും 1.1 ശതമാനം വോട്ടും മാത്രമായിരുന്നു കഴിഞ്ഞ തവണ ബിജെപിക്ക് ഉണ്ടായിരുന്നത്.
അഞ്ചുവർഷംകൊണ്ട് മെച്ചപ്പെട്ടെങ്കിലും മമതയെന്ന ബംഗാൾ പുലിയെ പിടിച്ചുകെട്ടാൻ അതു പോരായിരുന്നു. എന്നാൽ, ഭാവിയിൽ മമതയ്ക്കു വെല്ലുവിളി ബിജെപി തന്നെയായിരിക്കുമെന്ന സൂചനയാണ് ബംഗാളിന്റെ ചിത്രം നൽകുന്നത്.