കോഴിക്കോട്: ഇറച്ചി വെട്ടുന്ന കത്തിയുമായി ജീപ്പിന് മുകളിൽ സാഹസിക യാത്ര നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ നിയമനടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. തന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട്ടെ ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനാണ് ബോബി ചെമ്മണ്ണൂർ ജീപ്പിന് മുകളിൽ ഇരുന്ന് എത്തിയത്.
ഇറച്ചി വെട്ടുന്ന കത്തിയും കൈയിൽ പിടിച്ച് അറവുകാരന്റെ വേഷത്തിലായിരുന്നു യാത്ര. വാട്സാപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമലംഘനത്തിനെതിരെ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നത്. ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്യുന്നത് മോട്ടോര്‍ വാഹനചട്ടപ്രകാരം നിയമലംഘനമാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കും. ട്രാഫിക് ബ്ലോക്കുണ്ടാക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍ എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക. വാഹന ഉടമയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കുക. ആരാണ് വാഹനം ഓടിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയിക്കണമെന്ന് ഉടമയോട് ആവശ്യപ്പെടും.