കണ്ണൂർ:മഹാരഥൻമാർ ഉറങ്ങുന്ന പയ്യാമ്പലത്തിന്റെ ചുവന്ന മണ്ണിൽ തീനാളങ്ങൾ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ഇനി ഓർമകളിൽ രക്തതാരകമായ് കോടിയേരി. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴിക്കോടൻ മന്ദിരത്തിൽനിന്ന് ആയിരങ്ങങ്ൾ അണിചേർന്ന വിലാപയായത്രയായി കോടിയേരിയുടെ മൃതദേഹം മൂന്ന് മണിയോടെയാണ് പയ്യാമ്പലത്തെത്തിച്ചത്.
വാഹനത്തിൽനിന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട് , എം എ ബേബി തുടങ്ങിയ മുതിർന്ന നേതാക്കൾ മൃതദേഹം തോളിലേറ്റി .ആ നേരം ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ ’ എന്ന് ആയിരം കണ്ഠങ്ങളിൽ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നുണ്ടായിരുന്നു. തുടർന്ന് മുൻ അഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണന് പൊലീസ് പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു. മക്കളായ ബിനോയും ബീനിഷും അച്ഛന്റെ ചിതയ്ക്ക് തീ പകർന്നു.
കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽപാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുതൽ സംസ്‌കാര ചടങ്ങുകള്‍ നടന്ന പയ്യാമ്പലം വരെ കാല്‍ നടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, നേതാക്കളായ എ വിജയരാഘവന്‍, പി കെ ശ്രീമതി എം എ ബേബി എന്നിവര്‍ അനുഗമിച്ചത്.
രാവിലെ പതിനൊന്നു മണിയേടെയാണ് കോടിയേരിയുടെ വീട്ടില്‍ നിന്ന് മൃതദേഹം പാര്‍ട്ടി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ സ്മാരകത്തില്‍ എത്തിച്ചത്. പതിനായിരങ്ങളാണ് വീട്ടിലും പാര്‍ട്ടി ഓഫീസിലും പ്രിയ നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വ്യവസായി എം എ യൂസഫലി കോടിയേരിയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.