തിരുവനന്തപുരം : ഒടുവില്‍ യുവ കവി എസ് കലേഷിന്റെ കവിത മോഷണ വിവാദത്തില്‍ ദീപ നിശാന്ത് മാപ്പ് ചോദിച്ചു. തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്. കലേഷിന് വരികള്‍ മോഷ്ടിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ ബോധ്യമായി. ഇന്നലെ വരെ ഈ ബോധ്യം ഉണ്ടായിരുന്നില്ലെന്നും ദീപ നിശാന്ത് ഫേയ്സ്ബുക്കില്‍ കുറിക്കുന്നു

അതേസമയം, കവിത അച്ചടിച്ച് വരാനിടയായ സാഹചര്യത്തെപ്പറ്റി ദീപ പറഞ്ഞകാരണങ്ങള്‍ മലയാള ഭാഷ പണ്ഡിതന്മാര്‍ക്കുപോലും മനസിലാകില്ലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. കവിത ദീപ തന്നെ എഴുതിയതാണോ, കലേഷിന്റേത് പകര്‍ത്തയതാണോ, മറ്റാരെങ്കിലും ചെയ്തതാണോ എന്നൊന്നും ആര്‍ക്കും വായിച്ചാല്‍ പിടികിട്ടില്ല. എന്നാല്‍, കലേഷിനോട്് വ്യക്തമായി മാപ്പു പറഞ്ഞിട്ടുണ്ട് താനും. തനിക്കും കലേഷിനും ഇനിയും എഴുതാന്‍ സാധിക്കുമെന്ന ആശ്വാവാക്കോടെയാണ് മാപ്പു പറഞ്ഞുള്ള കുറിപ്പ് അവസാനിക്കുന്നത്. മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമനടപടി എന്ന കലേഷിന്റെ ഉറച്ച നിലപാടും മുന്‍ വിവാദകാലങ്ങളില്‍ ദീപക്ക് പിന്തുണ നല്‍കിയ ചില സാഹിത്യനായകന്മാരുടെ നിര്‍ദേശവുമാണ് മാപ്പിന് പിന്നിലെന്നു കരുതുന്നു.

.ദീപ നിശാന്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്‌കാരത്തെക്കുറിച്ചോ ഞാന്‍ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകള്‍ മാത്രമാണെന്നും കേള്‍മ്‌ബോഴും എനിക്കതില്‍ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാന്‍ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതില്‍ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിര്‍മ്മിച്ചതും വളര്‍ത്തിയതും. അവ മറ്റാരുടേയും പകര്‍പ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആര്‍ക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

പെട്ടെന്നൊരു നാള്‍ വന്ന ഈ വിവാദത്തില്‍ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാന്‍ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കില്‍ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാന്‍ കരുതും. വിവാദങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമര്‍ശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകള്‍.

ഞാനെഴുതിത്തുടങ്ങിയതു മുതല്‍ ഇന്നു വരെയും എന്നെ പ്രോല്‍സാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകര്‍ മുതല്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്‌സ് അടക്കം അനേകം മനുഷ്യര്‍. അവരുടെ ഊര്‍ജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയര്‍ത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവര്‍ നടത്തുന്ന ആര്‍പ്പുവിളികള്‍ കൊണ്ട് ഞാന്‍ തകരില്ല എന്ന ആത്മബോധ്യമുണ്ട്.അങ്ങനെയെങ്കില്‍ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്.’ ഇപ്പോള്‍ ‘എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലില്‍ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റെ തല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. ഞാന്‍ കവിത അപൂര്‍വ്വമായി എഴുതാറുണ്ടെങ്കില്‍ പോലും കവിതയില്‍ ജീവിക്കുന്ന ഒരാളല്ല. സര്‍വവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോള്‍ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സര്‍വ്വീസ് സംഘടനയുടെ മാഗസിനില്‍ മറ്റൊരാളുടെ വരികള്‍ എന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തര്‍ക്കുമുണ്ട്. അത്രമാത്രം സോഷ്യല്‍ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള്‍ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാല്‍ മുഴുവന്‍ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള്‍ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും. അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടര്‍ക്കഥയാണ്. ഒരാളുടെ ആശയം, വരികള്‍ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികള്‍ക്ക് കിട്ടിയൊരു സുവര്‍ണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താല്‍പര്യമുള്ളവര്‍ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാര്‍ക്കുണ്ടെന്നുംഅവര്‍ അതു നിര്‍വ്വഹിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here