ഭോപ്പാൽ: മധ്യപ്രദേശില്‍ പോലീസ് സംഘം ദളിത് ദമ്പതികളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍ ഗുണയില്‍ നിന്നുള്ളതാണ്. രാം കുമാര്‍ അഹിര്‍വാര്‍(38), ഭാര്യ സാവിത്രി ദേവി(35) എന്നിവര്‍ക്കാണ് പോലീസിന്റെ മർദ്ദനമേറ്റത്.
കൃഷി നശിപ്പിച്ച റവന്യു ഉദ്യോഗസ്ഥരെ ഇവര്‍ തടഞ്ഞിരുന്നു. ഇതേതുടർന്ന് വനിതാ പോലീസ് ഉള്‍പ്പെടുന്ന സംഘം ഇവരെ ക്രൂരമായി മര്‍ദ്ദിച്ച് വലിച്ചിഴക്കുകയും ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സ്ത്രീയുടെ വസ്ത്രവും പോലീസ് വലിച്ചു കീറി.
ഈ സമയം സംഭവം കണ്ട് പേടിച്ച് വിറച്ച് കരഞ്ഞ് ഇവരുടെ കുട്ടിയും സമീപമുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച കുഞ്ഞിനെയും പോലീസ് തള്ളി മാറ്റി.
“ഞങ്ങളുടെ പോരാട്ടം ഈ മാനസികാവസ്ഥയ്ക്കും അനീതിക്കും എതിരാണ്’ എന്ന് കുറിച്ചാണ് രാഹുല്‍ ഗാന്ധി മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.
हमारी लड़ाई इसी सोच और अन्याय के ख़िलाफ़ है। pic.twitter.com/egGjgY5Awm
— Rahul Gandhi (@RahulGandhi) July 16, 2020
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു കോളജിനായി ഏറ്റെടുക്കുന്നതിനാലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷി നശിപ്പിച്ചത്. ഇതേ തുടര്‍ന്ന് ദമ്പതികള്‍ ചൊവ്വാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ എസ്പിയെയും കളക്ടറെയും സ്ഥലം മാറ്റി. ഈ പ്രവര്‍ത്തി ചെയ്ത എല്ലാവരെയും നിയമത്തിനു മുന്പില് കൊണ്ടുവരുമെന്ന് രാജ്യസഭാംഗവും മുന്‍ ഗുണ എംപിയുമായി സിന്ധ്യ അറിയിച്ചു.
കോളേജ് കെട്ടിടത്തിനായി നീക്കിവച്ചിരിക്കുന്ന 5.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ഇവര്‍ കൃഷി നടത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഇവിടെ വര്‍ഷങ്ങളായി കൃഷി ചെയ്യുന്നുണ്ടെന്നും ഭൂമിക്കുവേണ്ടി മൂന്നു ലക്ഷം രൂപ നല്‍കിയെന്നും അഹിര്‍വാറും സാവിത്രി ദേവിയും വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് പോലീസ് സംഘത്തോടൊപ്പം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. ദമ്പതികളെ കുടിയൊഴുപ്പിച്ച് ഇവര്‍ കൃഷി നശിപ്പിച്ചു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്.
അഹിര്‍വാറിനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇവരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.