കൊച്ചി: പൊതിച്ചോറിൽ 100 രൂപയുടെ സ്നേഹവും കരുതലും ചേർത്തുവെച്ച മേരിയുടെ കരുതലിന് കണ്ണമ്മലിയിലെ പൊലീസുകാരുടെ ആദരം.
‘ചോറ് കെട്ടിക്കഴിഞ്ഞപ്പോ മോനെക്കൊണ്ട് ഒരു കപ്പലണ്ടി വാങ്ങിപ്പിച്ചു. കപ്പലണ്ടി എടുത്ത ശേഷം ആ കവറിൽ പൈസയിട്ട് സെല്ലോ ടേപ്പു കൊണ്ട് ഒട്ടിച്ചാണ് ചോറിൻ്റെ കൂടെ വെച്ചത്. അല്ലങ്കിൽ പൈസ നനഞ്ഞ് പോയെങ്കിലോ ‘…. മേരിയുടെ കരുതൽ വാക്കുകൾക്കതീതമാവുകയാണ്.
മഴയിങ്ങനെ ചെയ്യുവല്ലേ, അവർക്ക് ചായപ്പൊടീം പഞ്ചസാരയും വാങ്ങാൻ കാശ് വേണ്ടേ, ചായകുടിച്ചോട്ടെന്ന് മാത്രേ കരുതിയുള്ളു…. മേരിയുടെ വാക്കുകളിലും കരുതൽ..
ഈ നൻമ മനസ്സിനെയാണ് കണ്ണമ്മാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഉപഹാരം നൽകി ആദരിച്ചത്.
വാർഡ് മെമ്പർ പറഞ്ഞതനുസരിച്ചാണ് പൊതിച്ചോറ് കൊടുത്തത്.
കുമ്പളങ്ങിയിലെ കാറ്റിംഗ് സ്ഥാപനത്തിലാണ് മേരിക്ക് ജോലി. ഭർത്താവ് സെബാസ്റ്റ്യന് വഞ്ചി നിർമ്മാണം. ലോക് ഡൗൺ ആയ ശേഷം രണ്ടു പേർക്കും പണിയില്ല… അവസ്ഥ വളരെ മോശം… തൊഴിലുറപ്പിന് പോയിക്കിട്ടിയ പൈസയിൽ നിന്ന് ഒരു പങ്കാണ് പൊതിച്ചോറിൽ ചേർത്ത് കെട്ടിയത്….
വാർത്ത പത്രത്തിൽ വന്നതോടെ മകൻ സെബിൻ അമ്മയുടെ ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു