കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗി മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് ശബ്ദ സന്ദേശം. ഫോർട്ട് കൊച്ചി സ്വദേശി സി കെ ഹാരിസിന്റെ മരണ കാരണം വെന്റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നത് മൂലമാണെന്ന് ആരോപണം. ഇത് സംബന്ധിച്ച കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഡോക്ടർമാർ വിവരം പുറത്തുവിടാതിരുന്നതിനാലാണ് പിഴവിന് ഉത്തരവാദികളായവർ രക്ഷപെട്ടതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ചിലരുടെ വെന്റിലേറ്റർ ട്യൂബുകളുടെ അവസ്ഥയും ഇതു തന്നെയാണെന്നും ഇക്കാര്യങ്ങൾ കണ്ടെത്തിയ ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഇപ്പോൾ പുറത്തുവന്ന സന്ദേശത്തിലുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ശബ്ദരേഖയുടെ ആധികാരികത അടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈബി മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.