സാൻ ഫ്രാൻസിസ്കോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തെ അപലപിച്ച് യുഎൻ സുരക്ഷാ സമിതിയിൽ ബ്രസീൽ അവതരിപ്പിച്ച പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്. ഗാസയിൽ സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയമാണ് യുഎസ് വീറ്റോ ചെയ്തത്.
യുഎൻ സുരക്ഷാ സമിതിയിലെ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ബ്രിട്ടണും റഷ്യയും വിട്ടു നിന്നു. യുഎന്നിന്റെ നേതൃത്വത്തിൽ ഗാസയിൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബ്രസീൽ കൊണ്ടു വന്ന പ്രമേയം വോട്ടിനിരുന്നില്ല.
പ്രമേയം മുഖ്യമാണെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും നേരിട്ടുള്ള നയതന്ത്ര പ്രവർത്തനങ്ങളെയാണ് തങ്ങൾ പിന്തുണക്കുന്നതെന്നും യുഎന്നിലെ യുഎസ് അംബാസിഡർ ലിൻഡ തോമസ് വ്യക്തമാക്കി.
ആളുകളുടെ ജീവൻ രക്ഷിക്കാൻ നേരിട്ടുള്ള നയതന്ത്ര ഇടപെടലിലൂടെ മാത്രമേ സാധിക്കൂവെന്നും സുരക്ഷാ സമിതി ഇക്കാര്യത്തിൽ ശരിയായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ലിൻഡ ചൂണ്ടിക്കാട്ടി. മാനുഷിക പരിഗണനയ്ക്ക് പ്രധാന്യം നൽകി അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം എന്ന റഷ്യയുടെ പ്രമേയവും കഴിഞ്ഞ ദിവസം തള്ളിപോയി.