മോഡേണ്‍ റൈസ് മില്‍ വീണ്ടും പൂട്ടി: കര്‍ഷകരുടെ പൈസ കൊടുക്കാത്തത് പ്രതിസന്ധിക്ക് കാരണം

0
28

ആലത്തൂര്‍: മോഡേണ്‍ റൈസ് മില്‍ വീണ്ടും പൂട്ടി.നെല്ല് അളന്ന് നല്‍കിയ കര്‍ഷകരുടെ പൈസ കൊടുക്കാത്തത് മൂലം അവര്‍ നെല്ല് നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മോഡേണ്‍ റൈസ് മില്‍ നവംബര്‍ 18 നാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൃഷി വകുപ്പിന് കീഴിലുള്ള കോട്ടയത്തെ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിനായിരുന്നു നടത്തിപ്പ് ചുമതല. 18 ന് വൈകുന്നേരം അഞ്ചിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ മില്‍ പ്രവര്‍ത്തനം പുനരാരംഭിക്കല്‍ ഉദ്ഘാടനം ചെയ്തു.
ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ്, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ന്മാരും മാനേജിംഗ് ഡയറക്ടര്‍മാരും വിവിധ രാഷ്ട്രീയ, കര്‍ഷക സംഘടന പ്രതിനിധികള്‍ എന്നിവരുമായി നേരത്തേ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് മില്‍ തുറക്കാന്‍ തീരുമാനിച്ചത്.
മില്ലിന് ആവശ്യമായ നെല്ല് സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേന സംഭരിച്ച് നല്‍കാനായിരുന്നു ധാരണ. മോഡേണ്‍ റൈസ് മില്‍ നേരത്തേ പുറത്തിറക്കി വിപണനം ചെയ്ത ‘അന്നം’ കുത്തരി മാതൃകയില്‍ പ്രത്യേക ബ്രാന്‍ഡില്‍ അരി ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനായിരുന്നു പദ്ധതി. ഓയില്‍ പാം ഇന്ത്യ പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്ന് വര്‍ഷങ്ങളായി നെല്ല് സംഭരിക്കുന്നുണ്ട്.
കോട്ടയത്തെ വൈക്കം വെച്ചൂരില്‍ 2011ല്‍ ആരംഭിച്ച മോഡേണ്‍ റൈസ് മില്ലില്‍ ഉത്പാദിപ്പിക്കുന്ന കുട്ടനാട് റൈസ് എന്ന ബ്രാന്‍ഡ് അരിക്ക് വിപണിയില്‍ പ്രിയമേറെയാണ്.വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ ഗോഡൗണും മില്‍ നടത്തിപ്പിന് വിട്ടു നല്‍കിയിരുന്നു.
മോഡേണ്‍ റൈസ് മില്‍ പ്രവര്‍ത്തന സജ്ജമായതോടെ ആലത്തൂര്‍ താലൂക്കിലെ 16 പഞ്ചായത്തുകളിലായി 12,000 ഏക്കര്‍ സ്ഥലത്ത് ഒന്നാം വിളയിലും രണ്ടാം വിള കൃഷയിലും ഉത്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും പുഴുങ്ങി അരിയാക്കാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. മില്ലിന്റെ നടത്തിപ്പ് ചുമതല ആരെ ഏല്‍പ്പിക്കുമെന്ന ദീര്‍ഘകാല തര്‍ക്കത്തിന് പരിഹാരമായതോടെയാണ് മില്‍ വീണ്ടും തുറന്നത്. കേരള സ്‌റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കീഴില്‍ 2000 ല്‍ നിര്‍മാണാനുമതി ലഭിക്കുകയും 2008 ല്‍ പൂര്‍ത്തീകരി
ക്കുകയും ചെയ്തതാണ് മില്‍. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ 2008 ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് പ്രതിസന്ധി നേരിട്ടത്.
മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ആയിരുന്നു. നെല്ല് വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്ക്ക് നെല്ല് നല്‍കാന്‍ തയ്യാറായില്ല. 2010 ജൂണ്‍ എട്ട് മുതല്‍ മോഡേണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കീഴില്‍ സംസ്ഥാനത്ത് മൂന്ന് മില്ലുകള്‍ തുടങ്ങാനായിരുന്നു 1999ല്‍ തീരുമാനിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി, കോട്ടയം ജില്ലയിലെ വൈക്കം, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്.തീരുമാനം വന്നെങ്കിലും സര്‍ക്കാര്‍ മാറിയതിനെ തുടര്‍ന്ന് 2006 ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് മില്ലുകള്‍ക്കും കൂടി 99 ല്‍ 421.25 ലക്ഷം രൂപ അടങ്കല്‍ ആയിരുന്നത് 2006 ആയപ്പോഴെക്കും 513.60 ലക്ഷമായി ഉയര്‍ന്നു.2007 മാര്‍ച്ച് 15ന് തുക അനുവദിച്ചു.
തകഴിയിലേയും, ആലത്തൂരിലേയും മില്ലുകള്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇതിനെ തുടന്നാണ് ആലത്തൂരിലെ മില്ല് നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഉദ്ഘാടനം ചെയ്തത്.ദിവസം രണ്ട് ഷിഫ്റ്റിലായി 40 ടണ്‍ വീതം ഒരു വര്‍ഷം 12000 ടണ്‍ നെല്ല് അരിയാക്കാന്‍ കഴിയുന്നതാണ് മില്ല്. ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് മില്ല് നിര്‍മ്മിച്ചിട്ടുള്ളത്.
നെല്ലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പുഴുങ്ങുന്നതിന് മുമ്പായി കല്ല്, പതിര്, വൈക്കോല്‍ തുരുമ്പ് എന്നിവ നീക്കം ചെയ്യാനും, ഉണങ്ങിയ നെല്ല്അരിയാക്കുന്നതിന് വീണ്ടും ശുദ്ധീകരിക്കാനും, അരിയാക്കിയ ശേഷം കറുത്ത അരിയും, പൊടി അരിയുംനീക്കം ചെയ്യാനും സംവിധാനമുണ്ട്.
നെല്ല് കുത്തി ഉണ്ടാകുന്ന ഉമി ഇന്ധനമായി ഉപയോഗിച്ച് ബോയിലര്‍ പ്രവര്‍ത്തിപ്പിക്കുകയും, ബോയിലര്‍ ഉല്‍പ്പാദിപ്പിക്കുന്ന നീരാവി ഉപയോഗപ്പെടുത്തി നെല്ല് പുഴുങ്ങുകയും ഉണക്കുകയും ചെയ്യുന്നു. മാലിന്യ നിര്‍മ്മാര്‍ജജനത്തിനായി ആധുനിക പ്ലാന്റുകളും സജജീകരിച്ചിട്ടുണ്ട്.
ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന അരി സംസ്ഥാനത്തെ 60 വെയര്‍ഹൗസുകളിലൂടെ പൊതു ജനങ്ങള്‍ക്ക് വില്‍പ്പന നടത്താനായിരുന്നു പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here