യുവാക്കളെ വെട്ടിയത് കഞ്ചാവ് ലഹരിയില്‍ താനെന്ന് പീതാംബരന്റെ മൊഴി; വിശ്വാസത്തിലെടുക്കാതെ പൊലീസ്; അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമെന്ന് സൂചന

0
9

കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകത്തില്‍ യുവാക്കളെ വെട്ടിയത് താനെന്ന് അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ മൊഴി. അപമാനം കൊണ്ടുണ്ടായ നിരാശയിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പീതാംബരനും കസ്റ്റഡിയിലുള്ള ആറു പേരും പറയുന്നു.

മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പോലീസ് മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അന്വേഷണം തങ്ങളിലേക്ക് തന്നെ ഒതുക്കുവാന്‍ ശ്രമം നടത്തുന്നുവെന്നും സൂചനകളുണ്ട്.

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

ഇരട്ടക്കൊലപാതകത്തിന് മുന്‍പ് മറ്റൊരു കൊലക്കേസില്‍ അടക്കം നിരവധി കേസിലും പീതാംബരന്‍ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലെന്ന് ഭാര്യ മഞ്ജുവും മകള്‍ ദേവികയും പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു ഒരു ചാനലിനോട് വെളിപ്പെടുത്തി. പീതാംബരന്‍ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോള്‍ ഒരാളും വന്നിട്ടില്ല. പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പീതാംബരനെ പാര്‍ട്ടി പുറത്താക്കി . നേരത്തെ പ്രദേശത്തു ഉണ്ടായ അക്രമങ്ങളില്‍ പീതാംബരന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാര്‍ട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്റെ മകള്‍ ദേവിക കുറ്റപ്പെടുത്തി. മുഴുവന്‍ കുറ്റവും പാര്‍ട്ടിയുടേതാണ്. പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറഞ്ഞത്. പാര്‍ട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവില്‍ ഒരാളുടെ പേരില്‍ മാത്രം കുറ്റം ആക്കിയിട്ട് പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here