പാലക്കാട്: ലൈംഗിക അതിക്രമത്തിനിടെ നാലു വയസുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍.
ചെന്നൈ കിഴക്കു താമ്പരം സ്വദേശി പടയപ്പ(സത്യ 27), തിരുപ്പൂര്‍ കാദര്‍പേട്ട എംജിആര്‍ കോളനി സ്വദേശിനി സുലൈഹ (ഖദീജാ ബീവി 40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ(കവിത 40) എന്നിവരെയാണു നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവള്ളുവര്‍ സ്വദേശി സുരേഷ്(40), തഞ്ചാവൂര്‍ പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി(21) എന്നിവരാണു നേരത്തെ അറസ്റ്റിലായത്.
കഴിഞ്ഞ മാസം 15നാണു പാലക്കാട് ജംക്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതു പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചു.
ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സുരേഷും ഫെമിനയും പിടിയിലായ വിവരമറിഞ്ഞ മൂവര്‍ സംഘം ചെന്നൈ,
തിരുനെല്‍വേലി, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്തുനിന്നാണു പ്രതികള്‍ വലയിലായത്.
പിടിയിലായ സ്ത്രീകളും കുട്ടിയുടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായും എല്ലാവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്നും പൊലീസ് പറഞ്ഞു.
പിഞ്ചു ബാലികയെ കൊലപ്പെടുത്തിയ ഭിക്ഷാടന സംഘത്തിലെ വികലാംഗനായ പടയപ്പയുടെ പ്രവൃത്തികള്‍ ഗോവിന്ദച്ചാമിയെ ഓര്‍മിപ്പിക്കും വിധമാണ്. ഇരുകാലുകള്‍ക്കും പോളിയോ ബാധിച്ചു ശേഷി കുറവാണെങ്കിലും ആരോഗ്യവാനാണ് ഇയാള്‍.
നടക്കാന്‍ കഴിയുമെങ്കിലും ഇരുന്നു നിരങ്ങിയാണു ഭിക്ഷാടനം. കിട്ടുന്ന തുക മദ്യത്തിനും കഞ്ചാവിനുമാണു ചെലവഴിക്കുക. പടയപ്പ മുന്‍പും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാള്‍ക്ക് 5 ഭാര്യമാരുണ്ട്.
ഡിവൈഎസ്പി ജി.ഡി. വിജയകുമാര്‍, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്‌ഐമാരായ ആര്‍. രഞ്ജിത്ത്, ആര്‍. രാജേഷ്, എഎസ്‌ഐമാരായ നന്ദകുമാര്‍, സതീഷ് കുമാര്‍,
െ്രെകം സ്‌ക്വാഡ് അംഗങ്ങളായ പി.എച്ച്. നൗഷാദ്, ആര്‍. കിഷോര്‍, എം. സുനില്‍, എം. ഷിബു, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, എസ്. സന്തോഷ് കുമാര്‍, എസ്. സജീന്ദ്രന്‍, ആര്‍. രാജീദ്, എസ്. ഷമീര്‍, വനിതാ എസ്‌സിപിഒ സുധ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
കൊല്ലപ്പെട്ട കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ഭിക്ഷാടന സംഘങ്ങളില്‍നിന്നു കൈമാറിയാണു പ്രതികളുടെ പക്കല്‍ കുഞ്ഞ് എത്തിയതെന്നാണു നിഗമനം. കുട്ടി തമിഴ്‌നാട്ടുകാരിയാണെന്നു സംശയിക്കുന്നു. തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ചു വിവരമില്ലാത്തതു പൊലീസിനെ കുഴക്കുന്നു.