രഞ്ജിത്തിന്റെ കൊലപാതകം: ബ്രാഞ്ച് സെക്രട്ടറിക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം

0
10

കൊല്ലം: രഞ്ജിത്തിന്റെ കൊലപാതകത്തില്‍ സരസന്‍പിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം അരിനെല്ലൂര്‍ ലോക്കല്‍ സെക്രട്ടറി മധു പറഞ്ഞു. ഇപ്പോള്‍ പിടിയിലായ പ്രതി വിനീതും കുടുംബവും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെണ്‍കുട്ടിയെ കമന്റടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു. കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്റെ ബന്ധുക്കളും ദൃക്‌സാക്ഷികളും പറയുന്നത്.എന്നാല്‍, തലയക്കടിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെ മാത്രം പ്രതിചേര്‍ത്ത് മറ്റുള്ളവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് ആരോപണം. മാധ്യമങ്ങള്‍ക്ക് മുന്നിലും ദൃക്‌സാക്ഷി മൊഴികളിലും സരസന്‍ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേര്‍ക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് ഇത് വരെ തയ്യാറായിട്ടില്ല.രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘത്തില്‍ സരസന്‍ പിള്ള ഉണ്ടായിരുന്നുവെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. എന്നാല്‍, തലയ്ക്ക് അടിച്ച് വീഴ്ത്തിയത് ജയില്‍ വാര്‍ഡന്‍ വിനീതാണെന്ന് പറഞ്ഞാണ് വിനീതിനെതിരെ മാത്രം നടപടി എടുത്തത്. സരസന്‍ പിള്ളക്കെതിരെ മറ്റ് തെളിവുകള്‍ കിട്ടിയില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.തുടക്കം മുതല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഫെബ്രുവരി പതിനാലിന് നടന്ന സംഭവത്തില്‍ ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനില്‍ രഞ്ജിത്തും കുടുംബവും കേസ് കൊടുത്തിട്ടും മൊഴിയെടുക്കാന്‍ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീര്‍പ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിന്റെ അച്ഛന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ സംഭവത്തില്‍ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here