രാത്രി പരിശോധനയുടെ പേരില്‍ പണപ്പിരിവ്; ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയില്‍

0
17

തിരുവനന്തപുരം: രാത്രി പരിശോധനയുടെ പേരില്‍ പണപിരിവ് നടത്തിയ ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ വിജിലന്‍സ് സംഘത്തെ കണ്ട് പൊലീസ് വാഹനവുമായി ഡ്രൈവര്‍ കടന്നതോടെ എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പെരുവഴിയിലായി. ചരക്ക് ലോറികള്‍ തടഞ്ഞ് നിര്‍ത്തി ഹൈവേ പൊലീസ് പണപ്പിരിവ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് രാത്രി പരിശോധനയ്ക്കിറങ്ങിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പെടാത്ത 14000 രൂപ ഹൈവേപൊലീസ് വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. സിഗരറ്റ് പായക്കറ്റിലും സീറ്റിനടിയില്‍ നിന്നുമെല്ലാം പണം പിടിച്ചെടുത്തു. മലപ്പുറം വഴിക്കടവ് റൂട്ടില്‍ പെട്രോളിംഗ് നടത്തിയ വാഹനത്തില്‍ നിന്ന് പിടിച്ച 4222 രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്ത ഉയര്‍ന്ന തുക. നെയ്യാറ്റിന്‍കരയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വരുന്നത് കണ്ട് എസ്‌ഐയെും സംഘത്തെയും ഉപേക്ഷിച്ച് വണ്ടിയുമായി പൊലീസ് ഡ്രൈവര്‍ കടന്നു കളഞ്ഞു. 40ആം നമ്പര്‍ ഹൈവേ പെട്രോള്‍ വാഹനത്തിന്റെ ഡ്രൈവറാണ് മുങ്ങിയത്. റോഡിലായ പൊലീസുകാര്‍ക്ക് മടങ്ങാന്‍ ഒടുവില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സഹായിക്കേണ്ടി വരുന്ന സ്ഥിതിയുമുണ്ടായി.ഇട റോഡുകളില്‍ വാഹനം ഒതുക്കിയിട്ട് ഉറങ്ങിയവരും റെയ്ഡില്‍ കുടുങ്ങി. കൊയിലാണ്ടിയിലും കൊണ്ടോട്ടിയിലും കരുനാഗപ്പള്ളിയിലും കഴക്കൂട്ടത്തും വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി ഉറങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുണര്‍ത്തേണ്ടി വന്നു. തൃശൂരില്‍ മദ്യപിച്ച എസ്‌ഐയെയും റെയ്ഡില്‍ പിടിച്ചു. സ്‌ട്രെക്ചര്‍ കയര്‍ തുടങ്ങി അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട പല സാധനങ്ങളും പെട്രോളിംഗ് വാഹനത്തില്‍ സൂക്ഷിക്കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തെ മുഴുവന്‍ വിജിലന്‍സ് യൂണിറ്റുകളും പരിശോധനയില്‍ പങ്കെടുത്തു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് എഡിജിപി അനില്‍കാന്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here