ബെന്നി ബഹനാന് ഹൃദയാഘാതം; ആരോഗ്യനില തൃപ്തികരം, ഒരാഴ്ച വിശ്രമം

0
7
കാക്കനാട് സ്വകാര്യആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍.

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യു ഡി എഫ് കണ്‍വീനറും ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍ അപകട നില തരണം ചെയ്തു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൃത്യസമയത്ത് തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും ഉടന്‍ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാക്ക് കഴിഞ്ഞതും ഫലപ്രദമായെന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രതാപ് കുമാര്‍ പറഞ്ഞു.ആശുപത്രിയിലെത്തിച്ച് 90 മിനിറ്റുള്ളില്‍ തന്നെ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിച്ചു. കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് സണ്‍റൈസ് ആശുപത്രി ചെയര്‍മാന്‍ ഡോ. ഹഫീസ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ മുന്നു മണിയോടെയാണ് ബെന്നി ബഹനാന് നെഞ്ചു വേദന അനുഭവപ്പെട്ടത്. പ്രചരണ പരിപാടികള്‍ കഴിഞ്ഞ് 12 മണിയോടെയാണ് വീട്ടിലെത്തിയത് .മൂന്നു മണിയോടെ കൈയ്ക്ക് വേദനയാണ് ആദ്യം ആരംഭിച്ചത്.തുടര്‍ന്ന് ഇത് നെഞ്ചിലേക്ക് വ്യാപിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഭാര്യ ഷേര്‍ളിയും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് ഹൃദ്രോഗ വിദഗ്ദരായ ഡോ.ബാലകൃഷ്ണന്‍, ഡോ,ബ്ലെസ്സന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ ഹൃദയ ധമനികളിലെ രക്തയോട്ടം പൂര്‍വ സ്ഥിതിയിലാക്കി.ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമാണ് ഡോക്ടര്‍മാര്‍ ബെന്നി ബഹനാന് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയെങ്കിലും വിശ്രമിച്ച ശേഷമേ പ്രചാരണത്തിനിറങ്ങാന്‍ കഴിയൂ എന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂ എന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞു രാവിലെ മുതല്‍ ആശുപത്രിയിലേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഒഴുക്കായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജില്ലാ കളക്ടര്‍ മുഹമ്മദ് സാഫിറുള്ള എന്നിവര്‍ രാവിലെ തന്നെ ടെലഫോണില്‍ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് ചെന്നിത്തല, വയലാര്‍ രവി, പ്രൊഫ. കെ. വി തോമസ്, ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് , കെ. ചന്ദ്രന്‍പിള്ള, എന്‍. സി മോഹനന്‍, മുന്‍മന്ത്രി കെ. ബാബു, എം എല്‍ എ മാര്‍, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി അന്വേഷിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here