വോട്ടിനിട്ട് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നു കാണിച്ച് തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നല്‍കിയിട്ടില്ലെന്ന് പി.ജെ.ജോസഫ്. താല്‍ക്കാലിക ചെയര്‍മാനെ സംബന്ധിച്ചു കത്തു നല്‍കിയോയെന്ന് അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാണ്. കമ്മിറ്റികള്‍ സമയവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇതിന് എതിരുനില്‍ക്കുന്നത് എന്നും പി ജെ ജോസഫ് പറഞ്ഞു. അതേ സമയം പിജെ ജോസഫിന് മറുപടിയുമായി റോഷി അഗസ്റ്റിന്‍ എം എല്‍ എ യും രംഗത്തെത്തി. പാര്‍ട്ടി ഭരണഘടനയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അതിനുള്ളില്‍ നിന്നു കൊണ്ടുള്ള പ്രതികരണം മാത്രമാണ് താൻ നടത്തിയത് എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. കത്തിനെ സംബന്ധിച്ചു മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. അതിനു വ്യക്തത വരുത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ് 3 വരെ വിളിക്കാന്‍ ആവില്ല എന്നൊന്ന് ഉണ്ടോയെന്നു അറിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.