ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎന്‍യു) വിദ്യാർഥികൾക്കു നേരെ മുഖംമൂടി സംഘം നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേർ പോലീസ് കസ്റ്റഡിയിലായതായി സൂചന. പോലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. അക്രമത്തെത്തുടർന്ന് ഡൽഹി പോലീസ് പുലർച്ചെ കാന്പസിൽ ഫ്ളാഗ് മാർച്ച് നടത്തി. ഫ്ളാഗ് മാർച്ചിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. പോലീസ് പുറത്തുപോകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികൾ വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകൾ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരൽ അനക്കാൻ ഡൽഹി പോലീസ് തയാറായില്ല. മൂന്നു മണിക്കൂറോളം അക്രമികൾ ജെഎന്‍യു കാന്പസിൽ അഴിഞ്ഞാടി.
പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലൻസുകൾ അക്രമികൾ അടിച്ചുതകർത്തു. ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തി. സബർമതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകർത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം.
അധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അന്‍പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയൻ നേതാക്കളെ അക്രമിച്ച ശേഷം കാന്പസിലെ സബർമതി ഹോസ്റ്റലും വഴിയിൽ പാർക്കു ചെയ്തിരുന്ന കാറുകളും അക്രമികൾ അടിച്ചുതകർത്തു. ഹോസ്റ്റൽ ഫീസ് വർധന, രജിസ്ട്രേഷൻ ബഹിഷ്കരണം എന്നിവയെ ചൊല്ലി തുടരുന്ന സംഘർഷത്തിനിടെയാണു കാന്പസിനുള്ളിൽ അക്രമം ഉണ്ടായത്.