തിരുവനന്തപുരം: ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജി യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന് കീഴില്‍ ഡ്രൈവറായതിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്‌കര്‍ അപകടസമയത്ത് സഞ്ചരിച്ചിരുന്ന കാറിന് തൊട്ടുപിന്നില്‍ വന്നിരുന്ന ബസിന്റെ ഡ്രൈവറായിരുന്നു അജി. ബാലഭാസ്‌കറിന്റേ്ത് അപകട മരണമാണെന്ന് അജി പൊലീസിന് മൊഴിയും നല്‍കിയിരുന്നു.
എന്നാല്‍ ഈ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാലഭാസ്‌കറിനെ ആദ്യം ചികിത്സിച്ച ഡോക്ടര്‍ ആര്‍.ഫൈസലും ഈ നിഗമനം ശരിവച്ച് രംഗത്ത് എത്തിയിരുന്നു. വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്ന് ഫൊറന്‍സിക് പരിശോധനയിലും തെളിഞ്ഞിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപെട്ട പ്രതികൾക്ക് ബാല ഭാസ്ക്കറുടെ മരണത്തിൻ പങ്കുണ്ടെന്ന സൂചനകൾ പുറത്തു വരുന്നതിനിടെ അജിയുടെ അന്നത്തെ മൊഴിയില്‍ ദുരൂഹത ഉണ്ടെന്നും, യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള അജിയുടെ നിയമനം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നത്.