ബെയ്‌റൂട്ട് : ലെബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവെച്ചു. ബയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ ജന രോഷത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രാജിവെച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും പിരിച്ചു വിട്ടു. അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ രാജി.
ആരോഗ്യമന്ത്രി ഹമാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് ഹസ്സന്‍ ദിയാബും മന്ത്രിമാരും രാജി സമര്‍പ്പിച്ചതെന്ന് ഹമാദ് ഹസ്സന്‍ വ്യക്തമാക്കി.
ആഗസ്റ്റ് നാലാം തിയതിയാണ് ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെടുകയും 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു ആഴ്ചയായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതേ തുടര്‍ന്നാണ് രാജി.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തന്നെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് ലെബനനില്‍ നിലനിന്നിരുന്നത്. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ മുതല്‍ തന്നെ രാജ്യത്തെ വിവിധയിടങ്ങളില്‍ ബഹുജന പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അതിനിടയിലാണ് സ്ഫോടനവും നടന്നത്. ഇതോടെ സർക്കാരിന്റെ മേൽ രാജിവെക്കാൻ ശക്തമായ സമ്മർദ്ദമുയരുകയായിരുന്നു