നിലമ്പൂർ: ചായപ്പൊടിയുമായി വന്ന ലോറി മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി ആണ് നാടുകാണി ചുരത്തിൽ അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവർ ലോറിയുടെ അടിയിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വഴിക്കടവ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വിവരം. ഇയാൾ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്.
കേരള അതിർത്തിയിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉൾപ്പടെ രക്ഷാ പ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയിൽ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. രാവിലെ രക്ഷാ പ്രവർത്തനം തുടരുമെന്നാണ് വഴിക്കടവ് സ്റ്റേഷനിൽ നിന്നുള്ള വിവരം. ദേവാല ചായ ഫാക്ടറിയിൽ നിന്നുള്ള ലോഡാണ് അപകടത്തിൽ പെട്ടത്.