തൃശ്ശൂർ:മേളപ്രമാണി മുളങ്കുന്നത്തുകാവ് ഭാസ്ക്കര കുറുപ്പ് അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ പൂരത്തിൽ തിരുവമ്പാടി മേളത്തിലെ ഒരു കാലം മേളപ്രമാണി മുളങ്കുന്നത്തുകാവ് ഭാസ്കര കുറുപ്പ് അന്തരിച്ചു. ഇപ്പോൾ ചോറ്റാനിക്കര ഭാസ്കരക്കുറുപ്പ് എന്ന നിലയിലാണ് പ്രസിദ്ധൻ. ഏറെകാലം തിരുവമ്പാടി മേളനിരയിലെ സാന്നിധ്യമായിരുന്നു. പൂരത്തിന് കാലത്തെ മഠത്തിലേക്കുള്ള എഴുന്നെള്ളിപ്പിന്റെ മേളപ്രമാണിയായി ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം തിരുവമ്പാടി പൂരപ്പറയുടെ വാദ്യനിരയുടെ ചുമതലയും നിർവഹിച്ചിരുന്നു.
മുളങ്കുന്നത്ത്കാവ് സ്വദേശിയാണെങ്കിലും പിന്നീട് ചോറ്റാനിക്കരയിലേക്ക് തന്റെ കർമ്മരംഗം മാറ്റി. കൊക്കുളങ്ങര, നെയ്തലക്കാവ് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിലെ പറകളിലെ വാദ്യവിഭാഗത്തിന്റെ ചുമതലയും അദ്ദേഹം ഏറെക്കാലം വഹിച്ചു. ചോറ്റാനിക്കരയിലടക്കം കേരളത്തിലെ ക്ഷേത്രോൽസവങ്ങളിലെല്ലാം ചോറ്റാനിക്കര ഭാസ്കരക്കുറുപ്പിൻറെ മേളം പ്രസിദ്ധമാണ്. മേളരംഗത്ത് നിരവധി ശിഷ്യരുമുണ്ട്. മുളങ്കുന്നത്തുകാവ് ഭാസ്കരക്കുറുപ്പ് വിട പറയുമ്പോൾ തിരുവമ്പാടിയുടെയും തൃശൂർ പൂരത്തിന്റെയും ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്..