കോട്ടയം: കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളമായി അതിശക്തമായി മഴ തുടരുകയാണ്. മീനച്ചിലാറിൽ പലയിടത്തും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിലിൽ പെട്ടെങ്കിലും അപകടങ്ങളില്ല. അതിനിടെ, വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസ്സപ്പെട്ടു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.

മധ്യ തെക്കൻ കേരളത്തിൽ പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ാം തീയതി വെള്ളിയാഴ്ച മലപ്പുറം, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്തിനു സമീപം ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 2 ദിവസം ജാര്‍ഖണ്ഡിന് മുകളിലൂടെ ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യത. കച്ചിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുമുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here