ജില്ലാ പഞ്ചായത്തിന് 2,32,68,207 കോടിയുടെ മിച്ച ബജറ്റ്

0
14

സ്വന്തം ലേഖകന്‍
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 2,32,68,207 കോടിയുടെ മിച്ച ബജറ്റ് ആണ് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചത്. ജില്ലയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 24 മത്തെ ബജറ്റാണിത്. 157,31,17,207 രൂപ വരവും 154,98,49,000 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നാല് കോടി രൂപയാണ് കൃഷി മേഖലക്കായി മാറ്റിവെച്ചിട്ടുള്ളത്. നെല്‍ കൃഷി പ്രോത്സാഹന സാമ്പത്തിക സഹായം, നെല്‍ വിത്ത് ഉല്‍പ്പാദിപ്പിച്ച് വിതരണം, നാല് കൃഷി ഫാമുകളുടെ വികസനം, നാളികേര നഴ്‌സറി വികസനം, മില്ലുകള്‍ സ്ഥാപിച്ച് നെല്ല് അരിയാക്കി വിപണനം, ജില്ലാ തല കാര്‍ഷികോത്സവം, ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിതരണം, തെങ്ങിന്‍ തൈ ഉല്‍പ്പാദിപ്പിച്ച് വിതരണം എന്നിവ ഇതില്‍ ഉള്‍പ്പെടും.
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, വിസിബി, ചിറ, ചെക്ക് ഡാം, തടയണ, കനാലുകള്‍ കുളങ്ങള്‍ നിര്‍മ്മാണം, പുനരുദ്ധാരണം എന്നിവ ഉള്‍പ്പെടെ ജലസേചനത്തിനായി 10 കോടിയാണ് വകയിരുത്തിയത്. ആഭ്യന്തര ഉല്‍പ്പാദന വര്‍ദ്ധനക്കായി നാലര കോടിയാണ് ഉള്‍ക്കൊള്ളിച്ചത്. കീഴ്പറമ്പ് കോക്കനട്ട് പ്രോസ്സസ്സിങ് യൂനിറ്റ് പൂര്‍ത്തീകരണം, തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹനം, മാര്‍ഗ്ഗ നിര്‍ദ്ദേശ ക്യാമ്പുകള്‍, ഇന്‍വെസ്റ്റേഴ്‌സ് മീറ്റുകള്‍, ജില്ലയിലെ കോളേജുകളിലെ എന്റര്‍ പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ക്ലബുകളിലെ അംഗങ്ങള്‍ക്ക് സംരംഭകത്വ വികസന പരിശീലനം, സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പരിശീലനം എന്നിവ ഇതില്‍ ഉള്‍പ്പെടും.
പൗള്‍ട്രി, അനിമല്‍ ഹസ്ബന്ററി മേഖലക്കായി 1.35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ മൃഗാശുപത്രി, ആതവനാട്, നിലമ്പൂര്‍ മേഖലാ തല മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തല്‍, ആട്, പശു, കോഴി, താറാവ്, മുയല്‍, തുടങ്ങിയവ വ്യാപാരടിസ്ഥാനത്തില്‍ വളര്‍ത്തുന്നതില്‍ പരിശീലനം, ആതവനാട് ജില്ലാ പൗള്‍ട്രി ഫാമില്‍ നിന്ന് മൂന്ന് ലക്ഷം കോഴി കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനം, 80,000 മുട്ട കോഴികളുടെ വിതരണം തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന പദ്ധതികള്‍.
വിദ്യാഭ്യാസ േമഖലക്കായി 16 കോടിയാണ് വകയിരുത്തിയത്. വിജയഭേരി, ക്ലാസ്സ് മുറി നിര്‍മ്മാണം, ഐ.ടി, സയന്‍സ് ലാബുകള്‍ ശക്തിപ്പെടുത്തല്‍, ഗ്രൗണ്ട് വിപുലീകരണം, സാനിറ്ററി കോപ്ലക്‌സുകളുടെ നിര്‍മ്മാണം. നാപ്കിന്‍ വെന്റിങ് മെഷീന്‍ സ്ഥാപിക്കല്‍, പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക സൗകര്യങ്ങള്‍, എസ്.പി.സി യൂനിറ്റുള്ള സ്‌കൂളുകള്‍ക്ക് ബാന്റ് സെറ്റ്, സിവില്‍ സര്‍വ്വീസ് ഓറിയേന്റേഷന്‍ കോഴ്‌സ്, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, എന്നിവയാണ് ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്.
ഏഴ് കോടിയാണ് ആരോഗ്യ മേഖലയിലെ വകയിരുത്തല്‍. തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, എന്നീ ജില്ലാ അലോപതി ആശുപത്രികള്‍, വളവന്നൂര്‍ ആയുര്‍വേദ ആശുപത്രി, മുണ്ടുപറമ്പ് ഹോമിയോ ആശുപത്രി, വണ്ടൂര്‍ ഹോമിയോ കാന്‍സര്‍ ആശുപത്രി എന്നിവയുടെ നവീകരണം, പാലിയേറ്റീവ് പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, മൂന്ന് ജില്ലാ ആശുപത്രികളില്‍ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നതിന് മാമോഗ്രാം മെഷീന്‍ സ്ഥാപിക്കല്‍, ആറ് ആശുപത്രികളിലേക്കും ആവശ്യമായ മരുന്നുകള്‍, വൃക്ക മാറ്റി വെച്ച രോഗികള്‍ക്ക് മരുന്ന് വിതരണം, ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, വൃക്ക രോഗം തടയാന്‍ ബോധവല്‍കരണ ക്ലാസ്സുകള്‍, എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം എന്നിങ്ങനെ സമഗ്രമായ പദ്ധതിയാണ് ആരോഗ്യ മേഖലയില്‍ വിഭാവനം ചെയ്യുന്നത്.
ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായി ജനറല്‍ വിഭാഗത്തില്‍ 13.58 കോടിയും പട്ടികജാതി കുടുംബങ്ങള്‍ക്ക് 4.43 കോടിയും പട്ടിക വര്‍ഗ്ഗ വിഭാഗം കുടുംബങ്ങള്‍ക്ക് 33 ലക്ഷം രൂപയും ഉള്‍പ്പെടെ ഭവന നിര്‍മ്മാണത്തിന് ആകെ 19.33 കോടി മാറ്റിവെച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കായി എട്ട് കോടി വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് എക്‌സ്പീരിയന്‍സ് പാര്‍ക്ക്, പ്രതീക്ഷ ഡെ കെയര്‍ സെന്ററുകള്‍ക്ക് കെട്ടിടങ്ങള്‍, ബഡ്‌സ് സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങളും തെറാപ്പി യൂണിറ്റുകളും, പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ്, 18 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനങ്ങള്‍, പാരാപ്ലീജിയ രോഗികള്‍ക്കായി ചട്ടിപ്പറമ്പില്‍ നിര്‍മ്മിക്കുന്ന റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പൂര്‍ത്തീകരണം, വിദ്യാലയങ്ങളിലെ ഐ.ഇ.ഡി ക്ലാസ്സ് മുറികളുടെ ശാക്തീകരണം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അരക്ക് താഴെ ചലന ശേഷി കുറഞ്ഞവര്‍ക്ക് മുച്ഛക്ര സ്‌കൂട്ടര്‍ എന്നിവയാണ് ഈ മേഖലയിലെ പ്രധാന പദ്ധതികള്‍.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജില്ലയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിനായി 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വികസന സെമിനാറുകള്‍, സിംപോസിയങ്ങള്‍, ചര്‍ച്ചകള്‍, അനുസ്മരണ ചടങ്ങുകള്‍, തനത് കലകള്‍ അവതരിപ്പിച്ച് കൊണ്ടുള്ള മലപ്പുറം സാംസ്‌കാരികോത്സവം, ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍, സ്വാതന്ത്ര സമര സേനാനികള്‍ക്ക് സ്മാരകങ്ങള്‍, ജില്ലയുടെ ഭാവി വികസനത്തിനായുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കല്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തും.
തീരപ്രദേശത്തിന് സ്‌പെഷല്‍ പാക്കേജായി 75 ലക്ഷം വകയിരുത്തിയിട്ടുണ്ട്. തീര പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാനുള്ള പദ്ധതി, മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക കോച്ചിങ്, ഫിഷ് ലാന്റിങ് സെന്ററുകളുടെ പുനരുദ്ധാരണം, പുതിയ സെന്റര്‍ നിര്‍മ്മാണം, കോള്‍ മേഖലയില്‍ ഒരു മീനും ഒരു നെല്ലും പരിപാടി, കല്ലുമ്മക്കായ കൃഷി പ്രോത്സാഹനം എന്നിവക്കായാണ് 75 ലക്ഷം വകയിരുത്തിയിട്ടുള്ളത്.
പുതിയ റോഡുകളുടെ നിര്‍മ്മാണം, നിലവിലുള്ള റോഡുകളുടെ സംരക്ഷണം, പുനരുദ്ധാരണം, പാലങ്ങളുടെയും കള്‍വര്‍ട്ടുകളുടെയും നിര്‍മ്മാണം ഉള്‍പ്പെടെ ഗതാഗതത്തിനായി 34 കോടി വകയിരുത്തിയിട്ടുണ്ട്.
വനിതാ ശാക്തീകരണത്തിന് 7.85 കോടിയാണ് വകയിരുത്തിയത്. വനിതകളുടെ സംരംഭകത്വ പരിശീലനങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍ക്ക് സഹായം, കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂനിറ്റുകള്‍ക്ക് യന്ത്രങ്ങള്‍, ജില്ലാ തലത്തില്‍ ജന്റര്‍ പാര്‍ക്ക്, വനിതാ കലാകാരികളുടെ സൃഷ്ടികളുടെ പ്രദര്‍ശനത്തിന് ജില്ലാ ആസ്ഥാനത്ത് ഷീ ഗ്യാലറി, ജില്ലാ ആസ്ഥാനത്ത് സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍, വനിതാ വിജിലന്റ് ഗ്രൂപ്പ് രൂപീകരിച്ച് ദുരന്ത നിവാരണ പരിശീലനം, വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും പ്രത്യേക സൗകര്യം എന്നിവയുള്‍പ്പെടെയാണിത്.

പട്ടികജാതി വികസനത്തനായി 22 കോടിയാണ് വകയിരുത്തിയത്. വീട് നിര്‍മ്മാണം, സ്വയംതൊഴിലിന് വാദ്യോപകരണങ്ങള്‍, കോളനികളിലേക്ക് ശുദ്ധജല വിതരണം, വീടിന്റെയും ഭൂമിയുടെയും സുരക്ഷിതത്വത്തിന് സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണം, റോഡുകളുടെ നിര്‍മ്മാണം, സൗരോര്‍ജ വിളക്കുമാടങ്ങള്‍, കുട്ടികള്‍ക്ക് പഠിക്കാന്‍ വീടിനോട് ചേര്‍ന്ന് പഠനമുറി, വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയാണ് ഈ മേഖലയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രധാന പദ്ധതികള്‍.
പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി 1.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീട്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പും ശേഷവും താമസിക്കുന്നതിനു പ്രത്യേക കെട്ടിടം. കോളനികളില്‍ കുടിവെള്ള പദ്ധതികള്‍, വൈദ്യുതി ഇല്ലാത്ത കോളനികളില്‍ സൗരോര്‍ജ്ജ വിളക്കുമാടം, വീടുകള്‍ക്ക് സംരക്ഷണ ഭിത്തി, റോഡ് നിര്‍മ്മാണം എന്നിവ ഉള്‍പ്പെടെയാണിത്.
അങ്കണവാടികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി 3.75 കോടി, ഫിനിഷിങ് സ്‌കൂളിനായി 10 ലക്ഷം, കലാ, കായിക, യുവജന ക്ഷേമത്തിനായി രണ്ടു കോടി, മഴവെള്ള സംഭരണത്തിനായി 50 ലക്ഷം, വിദ്യാലയങ്ങളില്‍ ഔഷധോദ്യാനത്തിനായി 20 ലക്ഷം, മാലിന്യ നിര്‍മ്മാര്‍ജനത്തിന് 5.61 കോടി, പകല്‍ വീടുകള്‍ ഉള്‍പ്പെടെ വയോജനക്ഷേമത്തിനായി 50 ലക്ഷം, 42 സ്ഥലങ്ങളില്‍ മൈക്രോ വാട്ടര്‍ സപ്ലൈ സ്‌കീമുകള്‍ക്കുള്‍പ്പെടെ ജലവിതരണത്തിന് 3.20 കോടി എന്നിവയാണ് മറ്റു പ്രധാന പദ്ധതികള്‍.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, കെ.പി.ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, അംഗങ്ങളായ സലീം കുരുവമ്പലം, അഡ്വ.ടികെ. റഷീദലി, എ.കെ അബ്ദുറഹ്മാന്‍, വെട്ടം ആലിക്കോയ, ഇസ്മായീല്‍ മൂത്തേടം, അഡ്വ.എം.ബി. ഫൈസല്‍, അഡ്വ.പി.വി മനാഫ്, സറീന ഹസീബ്, ടി.പി.അഷ്‌റഫലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ആസ്യ ടീച്ചര്‍, സി.കെ.എ.റസാഖ്, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പ്രീതി മേനോന്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here