കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് എസ്‌കലേറ്റര്‍ കൂടി; ശിലാസ്ഥാപനം ഇന്ന്

0
15

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ നാലാമത്തെ പ്ലാറ്റ്ഫോമില്‍ എക്സലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് നടക്കുമെന്ന് എം.കെ. രാഘവന്‍ എംപി അറിയിച്ചു.
മൂന്ന് കോടി രൂപ മുതല്‍മുടക്കിലാണ് രണ്ട് എസ്‌കലേറ്ററുകള്‍ നാലാമത്തെ പ്ളാറ്റ്ഫോമില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോകുന്നത്. മേലേയ്ക്കും താഴേക്കുമായി ഒന്നരക്കോടി രൂപയുടെ രണ്ടെണ്ണമാണ് സ്ഥാപിക്കുക. 2013 ലാണ് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലെ തന്നെ ആദ്യ എസ്‌കലേറ്റര്‍ കോഴിക്കോട് സ്ഥാപിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആദ്യപടിയായിട്ടായിരുന്നു ഈ നേട്ടം.ദക്ഷണിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും മറികടന്ന് എല്ലാ പ്‌ളാറ്റ്‌ഫോമിലും ലിഫ്റ്റുള്ള ആദ്യത്തെ സ്റ്റേഷനായി കോഴിക്കോട് അന്ന് മാറിയിരുന്നു. 2014 മുതല്‍ തന്നെ റെയില്‍വേയുമായ് ബന്ധപ്പെട്ട് എല്ലാ ചര്‍ച്ചകളിലും യാത്രക്കാരുടെയും സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ഈ വിഷയം എംപി എന്ന നിലയില്‍ നിരന്തരം ഉന്നയിച്ചിരുന്നു. തെക്ക് ഭാഗത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജില്‍ എസ്‌കലേറ്റര്‍ ലിഫ്റ്റ് സൗകര്യത്തിനുവേണ്ടിയുള്ള നിര്‍ദ്ദേശം റെയില്‍വേയുടെ പരിഗണനയിലാണ്.
ദക്ഷിണേന്ത്യയിലെ മറ്റ് എല്ലാ റെയില്‍വേ സ്റ്റേഷനുകളെയും മറികടന്നാണ് ചെന്നൈയ്ക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള റീ ഡെവലപ്മെന്റിന് പരിഗണിക്കപ്പെട്ടത്. ഇന്ത്യയിലെ 7349 റെയില്‍വേ സ്റ്റേഷനുകളില്‍ ആകെ 23 സ്റ്റേഷനുകളാണ് കോഴിക്കോടിനും ചെന്നൈയ്ക്കുമൊപ്പം പട്ടികയില്‍ ഉണ്ടായിരുന്നത്.
യാത്രക്കാരുടെ എണ്ണംകൊണ്ടും വരുമാനംകൊണ്ടും കോഴിക്കോടിനേക്കാള്‍ വലിയ നൂറുകണക്കിന് സ്റ്റേഷനുകളുണ്ടായിട്ടും അവ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കാനായത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിലേക്കുള്ള ആദ്യ ടെണ്ടര്‍ ലഭിച്ചത് സഹകരണ രംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ്.
1823 കോടിയുടെ വിശദമായ പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയത്. പദ്ധതിക്ക് സതേണ്‍ റെയില്‍വേയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുവാദം ലഭിച്ചു കഴിഞ്ഞു. ഡി പി ആര്‍ ഇപ്പോള്‍ സാമ്ബത്തിക വിഭാഗത്തിന്റെ പരിശോധനയിലാണ്. ചില സമരങ്ങള്‍ വൈകിപ്പിച്ചെങ്കിലും ഈ വലിയ പദ്ധതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഘട്ടംഘട്ടമായ് യാഥാര്‍ത്ഥ്യമാവുകയാണെന്ന് എംപി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here