തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് കെ മുരളീധരന്റേയും കണ്‍വെന്‍ഷനായി മാറി.നേതാക്കളുടെ ആവേശം കൊളളിക്കുന്ന പ്രസംഗങ്ങള്‍ തുടരവേ ആണ് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായിരിക്കുമെന്ന സന്ദേശം ഡല്‍ഹിയില്‍ നിന്ന് വന്നെത്തിയത്. തുടര്‍ന്ന് ശ്രദ്ധ മുഴുവന്‍ മുരളീധരനില്‍ കേന്ദ്രീകരിച്ചു.കേരളത്തില്‍ ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് ഓരോ മണ്ഡലത്തിലും നടക്കുന്നതെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പരാമര്‍ശിക്കവേ മുരളീധരന് പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാറുളളത്. അതിന് കുറച്ച് സമയം വേണ്ടി വരും.അതിനെ കാലതാമസമായി കണക്കാക്കേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു.വന്‍ഹര്‍ഷാരവങ്ങളോടെയാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കണ്വെന്ഷന് എതിരേറ്റത്. ഒരു കണ്വെന്ഷന്,രണ്ടു മണ്ഡലങ്ങളിലെ രണ്ടു സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷനായി മാറിയിരിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.മുരളീധരന്റെ കൈ പിടിച്ചുയര്‍ത്തി അദ്ദേഹം ആഹ്ലാദം പങ്കിടുകയും ചെയതു.
നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് രാവിലെ കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിശ്വപൗരനായ ശശി തരൂര്‍ തിരുവനന്തപുരത്തിന്റെ അഭിമാനമാണെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കേന്ദ്രത്തിലേയും സംസ്ഥാനത്തെയും ദുര്‍ഭരണത്തിനെതിരായ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്.ഇന്ത്യയെ ഒന്നായി കാണാനും ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നും അടുത്തതായി കേന്ദ്രം ഭരിക്കാന്‍ പോകുന്നത് യു പി എ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വി.എം.സുധീരന്, എം.എം.ഹസന്, ജോണി നെല്ലൂര്‍, തമ്പാനൂര്‍ രവി, പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, കരകുളംകൃഷ്ണപിള്ള,സി.പി. ജോണ്‍, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചന്, എം.എല്‍.എ.മാരായ കെ.മുരളീധരന്, വി.എസ്.ശിവകുമാര്‍, എം.വിന്‍സന്റ്, കെ.എസ്.ശബരീനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.