തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. സംഭവത്തിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും സിപിഎം വിലയിരുത്തി.
വിവാദം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്നാണ് മറ്റൊരു വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിന്റെ ഇടപെടലുകൾ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയർന്ന വിവാദം ഉൗതിപ്പെരുപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചുവെന്നും വിമർശനം ഉയർന്നു.
അതേസമയം ശിവശങ്കറിന്റെ വീഴ്ചകൾ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി യോഗത്തിൽ മറുപടി പറഞ്ഞത്. ശിവശങ്കറിന് അപ്പുറം കേസിൽ തന്റെ ഓഫീസിലെ മറ്റാർക്കും ബന്ധമില്ലെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.