സംസ്ഥാനത്ത് സർക്കാർ 144 പ്രഖ്യാപിച്ചത് കൊവിഡ് പ്രതിരോധിക്കാനല്ല അഴിമതിക്കെതിരായ സമരങ്ങളിൽ നിന്നും രക്ഷപ്പെടാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെപി നടത്തുന്ന നിൽപ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത കരിനിയമം കേരളത്തിൽ അടിച്ചേൽപ്പിക്കുകയാണ് പിണറായി. കൊവിഡ് പ്രതിസന്ധി കാരണമല്ല ലാവ്ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷൻ കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാൻ പിണറായിയെ പ്രേരിപ്പിക്കുന്നത്. പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നായപ്പോൾ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്.144 പ്രഖ്യാപിച്ച് ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബി.ജെ.പിയും ഇത് അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതെല്ലാം ചെന്നിത്തല അംഗീകരിക്കും. എന്നാൽ തെരുവിലിറങ്ങേണ്ടി വന്നാൽ ബി.ജെ.പി തെരുവിലിറങ്ങും. സമ്പൂർണ്ണമായ അടച്ചിൽ ഇല്ലായെന്ന് സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ്. സർക്കാർ പ്രതിരോധത്തിലായപ്പോൾ തീരുമാനങ്ങൾ ലംഘിക്കുകയാണ്. സർക്കാർ അമിതാധികാരം പ്രയോഗിക്കുകയാണ്. രാജ്യത്ത് എല്ലാം സാധാരണ നിലയിലേക്ക് പോവുമ്പോൾ കേരളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. ഏതെങ്കിലും ചില പ്രദേശങ്ങൾ ലോക്ക് ചെയ്യുന്നതിന് ഞങ്ങൾ എതിരല്ല, എന്നാൽ സംസ്ഥാനം മുഴുവൻ ലോക്ക് ചെയ്യാൻ ശ്രമിക്കരുതെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിലെ മൂന്ന് എം.എൽ.എമാർക്ക് അന്താരാഷ്ട്ര സ്വർണ്ണകള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. കള്ളക്കടത്തുകാരുമായി പണം വാങ്ങിയാണ് 3 പേർക്കും സീറ്റ് നൽകിയത്. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here