തൃശൂർ: കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ മുഴുവൻ വ്യാപകമായ അഴിമതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. തൃശൂരില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സംസ്ഥാനമെന്ന നിലയില്‍ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന്റെ പേര് വളരെ മോശമാക്കിയിട്ടുണ്ടെന്നും അഴിമതി കേസുകളില്‍ സ്ത്രീകളുടെ നിഴലുണ്ടെന്നും നദ്ദ പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിക്ക് സ്വര്‍ണത്തോടാണ് പ്രിയം. മറ്റൊരാള്‍ക്ക് സോളാറില്‍ നിന്നാണ് ഊര്‍ജം ലഭിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പിണറായി സർക്കാർ കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും നിറഞ്ഞതാണ്.സ്ത്രീ-ദളിത് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു, ക്രമസമാധാനനില തകര്‍ന്നു, കോവിഡ് കൈകാര്യം ചെയ്യാനായി സംസ്ഥാനത്തിന് നല്കിയ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നും നദ്ദ കുറ്റപ്പെടുത്തി.
കേരളത്തിനായി ഒട്ടേറെ കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്ന് നദ്ദ ചൂണ്ടിക്കാട്ടി. കൊച്ചി -മംഗലൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയും കൊച്ചിൻ ഷിപ്പ് യാർഡും ദേശീയപാതാ വികസനവും ഭാരത് മാല പദ്ധതിയും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു നദ്ദയുടെ വാക്കുകൾ. പുറ്റിങ്ങൽ അപകടസമയത്ത് മൂന്ന് മണിക്കൂറിനുളളിലാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് 137 ശതമാനത്തിന്റെ വർദ്ധനയാണ് വരുത്തിയിരിക്കുന്നതെന്നും ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കുമെന്നും ജെ.പി നദ്ദ പറഞ്ഞു. വിദേശത്ത് തീവ്രവാദികൾ തടവിലാക്കിയിരുന്ന മലയാളി നഴ്‌സുമാരെ മോചിപ്പിച്ചുകൊണ്ടുവന്നതും നദ്ദ പരാമർശിച്ചു.
തൃശൂരിന്റെ സാംസ്‌കാരിക വൈവിദ്ധ്യം പരാമർശിച്ച ശേഷമായിരുന്നു നദ്ദ പ്രസംഗം ആരംഭിച്ചത്. ഭഗവാൻ ശിവന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പേരിൽ അറിയപ്പെടുന്ന നഗരമാണ് തൃശൂർ. അതിന്റെ ഊർജ്ജത്തിലാണ് താൻ സംസാരിക്കുന്നതെന്ന് നദ്ദ പറഞ്ഞു. തൃശൂർ പൂരവും നദ്ദ പരാമർശിച്ചു.